
കണ്ണൂർ: കോർപ്പറേഷനിലെ മരക്കാർകണ്ടി മലിനജല ശുദ്ധീകരണ പ്ലാന്റിൻ്റെ ടെൻഡർ റദ്ദാക്കിയ നടപടി യുഡിഎഫിനെതിരായ ആയുധമാക്കാൻ എൽഡിഎഫ്. പദ്ധതിയുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിലിനെതിരെ കോടികളുടെ അഴിമതി ആരോപണമാണ് എൽഡിഎഫ് ഉന്നയിക്കുന്നത്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മലിന ജല ശുദ്ധീകരണ പ്ലാന്റിൻ്റെ നിർമാണം ഒരു കമ്പനിക്ക് ടെൻഡർ നടപടി അട്ടിമറിച്ചുനൽകിയെന്നും 40 കോടിയുടെ ടെൻഡർ പിന്നീട് 140 കോടി ആയി മാറിയെന്നുമായിരുന്നു എൽഡിഎഫ് ആരോപണം. അടുപ്പമുള്ളവർക്കായി ടെൻഡർ നടപടികൾ മേയർ അട്ടിമറിച്ചെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞിരുന്നു. എന്നാൽ ആരോപണങ്ങളെ തള്ളുന്ന നിലപാടാണ് മേയർ സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം നടപടികൾ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി അമൃത് പദ്ധതി ഉന്നതാധികാര സ്റ്റിയറിങ് കമ്മിറ്റി പദ്ധതിയുടെ ടെൻഡർ റദ്ദാക്കിയിരുന്നു. ടെൻഡറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോയാൽ അധിക ചിലവ് ഉണ്ടാകുമെന്നും കമ്മിറ്റി ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ പദ്ധതി റദ്ദാക്കിയതിന് പിന്നിൽ രാഷ്ട്രീയ പ്രേരിത നീക്കമാണെന്നാണ് മേയറുടെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വിഷയം കണ്ണൂരിൽ ചർച്ചയാക്കാനാണ് എൽഡിഎഫ് നീക്കം.

