
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചു. മറ്റന്നാൾ ബിഹാർ ജനത രണ്ടാം ഘട്ട വോട്ടെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ മുന്നണികൾ ആത്മവിശ്വാസത്തിലാണ് 160 ലധികം സീറ്റുകള്‍ നേടി എന്‍ ഡി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്നാണ് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു. ബിഹാറിൽ നിന്നും രാജ്യത്ത് നിന്നും ഓരോ അനധികൃത കുടിയേറ്റക്കാരെയും നീക്കുമെന്ന് ഷാ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി നടത്തിയത് കുടിയേറ്റക്കാരെ രക്ഷിക്കാനുള്ള മാർച്ചാണെന്നും രാഹുലിന് അനധികൃത കുടിയേറ്റക്കാർ വോട്ട് ബാങ്കാണെന്നും ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമിത് ഷാ അഭിപ്രായപ്പെട്ടു. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. വോട്ടര്‍ പട്ടിക പരിഷ്കരണത്തിലൂടെ വോട്ട് കൊള്ള നിയമ വിധേയമാക്കിയെന്ന് പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനവും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. നിതീഷ് കുമാറുമായുള്ള സഹകരണം അടഞ്ഞ അധ്യായമായി കഴിഞ്ഞെന്ന് ലാലു പ്രസാദ് യാദവും പ്രതികരിച്ചു.
20 ജില്ലകളിലെ നൂറ്റി ഇരുപത്തി രണ്ട് മണ്ഡലങ്ങള്‍ മറ്റന്നാള്‍ പോളിംഗ് ബൂത്തിലെത്തും. ബംഗ്ലാദേശ്, നേപ്പാള്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളടക്കം രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള സീമാഞ്ചല്‍ മേഖലയും, എന്‍ ഡി എ കേന്ദ്രങ്ങളായ കിഴക്ക്, പടിഞ്ഞാറ് ചമ്പാരന്‍ പ്രദേശങ്ങളും ഈ ഘട്ടത്തിലാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ഈ മേഖലകളിലുള്ള നാല്‍പതോളം സീറ്റുകളിലെ ഫലം അതുകൊണ്ട് തന്നെ ജയപരാജയത്തില്‍ നിര്‍ണ്ണായകമാകും. ആദ്യ ഘട്ടത്തിലേത് പോലെ ആവേശകരമായ പോളിംഗ് രണ്ടാം ഘട്ടത്തിലും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രതീക്ഷിക്കുന്നു.

