Flash Story
ക്രിക്കറ്റ്‌ ടീം സൂര്യയും സംഘവും; ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദർശനം നടത്തി
ശബരിമലസ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ചോദ്യത്തിന് മുന്നിൽ നടന്‍ ജയറാം
ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
ലോക കേരള സഭ – പ്രതിനിധി സമ്മേളനം – മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍

ബെംഗളൂരു: ധർമസ്ഥലയിൽ കൊലപാതക പരമ്പര ആരോപണങ്ങളുടെ പിന്നിൽ കേരള സർക്കാരാണെന്ന് കുറ്റപ്പെടുത്തി കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക രംഗത്ത്. ചില ‘അദൃശ്യകൈകൾ’ പരാതിക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് കൊണ്ടുവരാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അശോക ആരോപിച്ചു. പരാതിയുമായി രംഗത്ത് വന്നയാൾ മുസ്‌ലിം ആണെന്നും ഇതിന് പിന്നിൽ കേരള സർക്കാരാണെന്നും ബിജെപി നേതാവായ അശോക ആരോപിച്ചു.

ക്ഷേത്ര അധികാരികൾ പോലും അന്വേഷണത്തെ സ്വാഗതം ചെയ്തുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഗൂഢാലോചന ആരോപിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ പുരോഗതിയെ താൻ സ്വാഗതം ചെയ്യുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം പുറത്തുകൊണ്ടുവരണം. എന്നാൽ ക്ഷേത്രത്തെ കരിവാരിതേയ്ക്കാൻ വ്യക്തമായ ശ്രമം ചിലർ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

ധർമസ്ഥലയിലെ 13 ഇടങ്ങളാണ് പ്രധാന സാക്ഷിയായ ശുചീകരണ തൊഴിലാളി ഇന്നലെ പ്രത്യേകാന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ച് കൊടുത്തത്. സാക്ഷി കാണിച്ചുകൊടുത്ത എല്ലാ സ്പോട്ടുകളിലും പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ജിയോടാഗിംഗ് നടത്തിയിട്ടുണ്ട്. ഇതിൽ സർക്കാരിന് കീഴിലും വനംവകുപ്പിന് കീഴിലുമുള്ള സ്ഥലങ്ങളുണ്ട്. ധർമസ്ഥല ട്രസ്റ്റിന് കീഴിലോ മറ്റ് സ്വകാര്യവ്യക്തികളുടെ പേരിലോ ഉള്ള ഭൂമിയിൽ പരിശോധന നടത്തുന്നതിന് അന്വേഷണസംഘത്തിന് കോടതിയുടെ പ്രത്യേക അനുമതി തേടേണ്ടി വരും.

അതേസമയം, ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ നിഷേധിച്ച് ധർമസ്ഥല പഞ്ചായത്ത് രം​ഗത്തെത്തി. മൃതദേഹം മറവ് ചെയ്തെന്ന് ശുചീകരണത്തൊഴിലാളി കാണിച്ച് കൊടുത്ത ഇടങ്ങളിൽ ആത്മഹത്യകളോ അജ്ഞാതമൃതദേഹമോ കണ്ടെത്തിയ സംഭവങ്ങളാകാമെന്ന് ധർമസ്ഥല പഞ്ചായത്ത് പറയുന്നു. പണ്ട് പിഎച്ച്സിയിലെ ഡോക്ടർ വന്ന് പരിശോധിച്ച് അവിടെ തന്നെ കുഴിച്ചിടാറാണ് പതിവെന്നാണ് വാദം. 1989 മുതലെങ്കിലും ഇതിന് കൃത്യം രേഖകളുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീനിവാസ് റാവു അറിയിച്ചു. എസ്ഐടിക്ക് ഈ രേഖകൾ കൈമാറാൻ തയ്യാറാണെന്നും റാവു കൂട്ടിച്ചേർത്തു.

അതേസമയം, സാക്ഷിയുടെ അഭിഭാഷകർ സംഭവങ്ങളെ എതിർത്തു. കുഴിമാടങ്ങളോ പൊതുശ്മശാനമോ ആകാൻ ഒരു സാധ്യതയുമില്ലാത്ത വനമേഖലയാണ് സാക്ഷി ചൂണ്ടിക്കാണിച്ചത്. പലതും ഉൾക്കാട്ടിലുള്ള സ്ഥലങ്ങളാണ്. ഒരു പഞ്ചായത്തും അവിടെ മൃതദേഹം മറവ് ചെയ്യാൻ തെരഞ്ഞെടുക്കില്ല. അജ്ഞാത മൃതദേഹമോ ആത്മഹത്യാക്കേസുകളോ എന്തുകൊണ്ട് പൊതു ശ്മശാനത്തിൽ അടക്കിയില്ല എന്നും അഭിഭാഷകർ ചോദിച്ചു. സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്ക് പങ്കെന്ന് ആരോപിച്ച സാക്ഷിയുടെ അഭിഭാഷകർ ശ്രീനിവാസ് റാവു അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, പരിശോധനയുമായി അന്വേഷണസംഘം മുന്നോട്ട് പോകുകയാണ്. ഒരു മൃതദേഹാവശിഷ്ടം എങ്കിലും കൃത്യമായി കണ്ടെത്താതെ ഒരു നിഗമനത്തിനും ഇല്ലെന്ന് എസ്ഐടി പ്രതികരിച്ചു. കുഴിച്ച് പരിശോധന നടത്താനുള്ള നടപടികളുമായി മുന്നോട്ട് പോകും. ബെൽത്തങ്കടി, ധർമശാല സ്റ്റേഷനുകൾ ഇതിനകം പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 1980 മുതൽ റിപ്പോർട്ട് ചെയ്ത എല്ലാ ദുരൂഹമരണങ്ങളുടെയും, ആത്മഹത്യ, കാണാതായവർ എന്നിവരുടെയും ലിസ്റ്റുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും എസ്ഐടി അധികൃതർ അറിയിച്ചു.

Back To Top