

റാപ്പര്‍ വേടന് പിന്തുണയുമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ രംഗത്ത് . ഗീവർഗീസ് കൂറിലോസ് പിതാവ് വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫെയ്സ് ബുക്കിൽ കുറിപ്പിട്ടു.
മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കു പോലും ജാതിയുള്ള നാട്!
വേടന്റെ “കറുപ്പിന്റെ ” രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്
വേടന്റെ “വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള ” കലാവിപ്ലവം തുടരട്ടെ
എന്നായിരുന്നു കുറിപ്പ്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഗായകൻ ഷാബാസ് അമനും വേടന് പിന്തുണ അറിയിച്ച് രംഗത്തെത്തി. വേടന്‍ ഇവിടെ വേണമെന്നും വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ടെന്നും ഷഹബാസ് അമന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
കുറിപ്പിന്റെ പൂര്‍ണരൂപം
വേടന്‍ ഇവിടെ വേണം. ഇന്ന് നിശാഗന്ധിയില്‍ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്‌നേഹം.
പുലിപ്പല്ല് കൈവശം വച്ചതിന് വനം കസ്റ്റഡിയിലെടുത്ത റാപ്പര്‍ വേടനെ വേട്ടയാടരുതെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. വേടനെതിരായ വനം വകുപ്പ് കേസ് എടുത്തതില്‍ തുല്യതയുടെ പ്രശ്‌നം ഉണ്ട്. മറ്റൊരു കേസില്‍ മുന്‍നിര താരത്തിനോടുള്ള സമീപനം ഇതായിരുന്നില്ല. യുവതലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാള്‍ സംഭവിച്ച കാര്യങ്ങളില്‍ തെറ്റുതിരുത്തേണ്ടതുണ്ടെന്നും പുന്നല മാധ്യമങ്ങളോട് പറഞ്ഞു.
‘കലാരംഗത്ത് ഇതിന് മുന്‍പ് മുഖ്യധാരയിലുള്ള സെലിബ്രിറ്റികളുടെ ഇത്തരം പ്രശ്‌നം വന്നപ്പോള്‍ കിട്ടിയ സംയമനവും സാവകാശവും ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ല. വേടനെ വേട്ടയാടരുത്. വേടന്റെ പാട്ടില്‍ ഒരു രാഷ്ട്രീയമുണ്ട്. അത് പുതിയ കാലത്തെ സാമൂഹിക നീതിയുടെ പോരാട്ടമാണ്. യുവതലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാള്‍ സംഭവിച്ച കാര്യങ്ങളില്‍ തെറ്റുതിരുത്തേണ്ടതുണ്ട്’- പുന്നല ശ്രീകുമാര്‍ പറഞ്ഞു.
കഞ്ചാവ് കേസില്‍ അസ്റ്റിലായ റാപ്പര്‍ വേടന് പിന്തുണയുമായി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ലാലി പി എം. താന്‍ വേടനൊപ്പമാണെന്നും കഞ്ചാവല്ല അയാള്‍ പാടിയ റാപ്പുകളാണ് അദ്ദേഹത്തെ നിര്‍ണയിക്കുന്നതെന്നും ലാലി പി എം പറഞ്ഞു.
വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. വേടന്‍ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നാണ് തോന്നുന്നത്. തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത് കൂടുതല്‍ തെളിമയോടെ ശബ്ദം ഇവിടത്തെസവര്‍ണ തമ്പുരാക്കന്മാര്‍ക്ക് നേരേ ഉയരണമെന്നും ലാലി പി എം ഫെയ്‌സുബുക്കില്‍ കുറിച്ചു.