
ഈസ്റ്റ് റുഥർഫോഡ്: ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ പിഎസ്ജിയെ വീഴ്ത്തി ചെല്‍സി ജേതാക്കൾ. ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കാണ് ചെൽസി പിഎസ്ജിയെ തകർത്തത്. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി.
22, 30 മിനിറ്റുകളിലായിരുന്നു പാൽമറിന്റെ ഗോളുകൾ. മൂന്നാം ഗോൾ 43 -ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽനിന്ന് ജാവോ പെഡ്രോ നേടി. ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ട് മായുംമുൻപ് ക്ലബ് ലോകകപ്പിലും കന്നി മുത്തം പതിപ്പിക്കാൻ ഉറപ്പിച്ചെത്തിയ പിഎസ്ജിയെ ഞെട്ടിക്കുന്ന പ്രകടനമാണ് ചെൽസി പുറത്തെടുത്തത്.
രണ്ടാം പകുതിയിൽ പന്തിൽ ആധിപത്യം നേടിയെങ്കിലും പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. ചെൽസിയുടെ പ്രതിരോധനിര രണ്ടും കൽപ്പിച്ചുതന്നെയായിരുന്നു. തട്ടുപൊളിപ്പൻ സേവുകളുമായി ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് അരയും തലയും മുറുക്കിയതോടെ കന്നികപ്പുമായി ഫ്രാൻസിലേക്ക് വണ്ടി കയറാമെന്ന പിഎസ്ജിയുടെ മോഹം പൊലിഞ്ഞു.

