
തൃശ്ശൂർ: മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തിയ കേസിൽ ബീഹാർ പട്ന സ്വദേശിനിയായ സീമ സിൻഹയെ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തര മേഖല എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തൃശ്ശൂർ വനിതാ ജയിലിൽവെച്ച് സീമ സിൻഹയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
98 ഗ്രാം എം.ഡി.എം.എ.യുമായി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽവെച്ച് രാമനാട്ടുകര ഫാറൂഖ് കോളേജ് സ്വദേശിയായ ഫാസിർ പിടിയിലായതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് സീമ സിൻഹയെ അറസ്റ്റ് ചെയ്തത്. ഫാസിറിനൊപ്പം മയക്കുമരുന്ന് ഇടപാടുകളിൽ പങ്കാളികളായിരുന്ന അബ്ദുൾ ഗഫൂർ, പ്രജീഷ് എന്നിവരെ എക്സൈസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഫാസിർ, അബ്ദുൾ ഗഫൂർ, പ്രജീഷ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ, പിടിച്ചെടുത്ത എം.ഡി.എം.എ.യുടെ വിലയായ 1,05,000 രൂപ ഹരിയാനയിലെ ഗുരുഗ്രാമിൽ താമസിച്ചിരുന്ന സീമ സിൻഹയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം സീമ സിൻഹയെ അന്വേഷിച്ച് ഹരിയാനയിലെ ഗുരുഗ്രാമിലെ ഫാസിൽപൂരിലെത്തിയെങ്കിലും, അവർ അപ്പോഴേക്കും സ്വദേശമായ ബീഹാറിലെ പട്നയിലേക്ക് കടന്നിരുന്നു.