
തിരുവനന്തപുരം: ഡോ എം ലീലാവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. എറണാകുളത്ത് നടന്ന കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. കേരളം ആദരിക്കുന്ന പ്രശസ്ത നിരൂപകയും എഴുത്തുകാരിയുമായ ടീച്ചറെ അധിക്ഷേപിക്കുന്നത് വേദനാജനനകമാണ്. പ്രായം പോലും കണക്കിലെടുക്കാതെയാണ് ആക്രമിക്കുക്കുന്നതെന്നും കേരളീയ സമൂഹം ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അധ്യക്ഷ പറഞ്ഞു.ചാനലുകളിലൂടെയും സോഷ്യൽ മീഡിയവഴിയും സ്ത്രീകളെ നിരന്തരം അധിക്ഷേപങ്ങൾക്ക് വിധേയമാക്കുന്നത് അടുത്തിടെയായി വർധിച്ചുവരികയാണ്. ഇത്തരത്തിൽ അധിക്ഷേപിക്കപ്പെട്ട സിനിമ നടി പൊലീസിന് പരാതി നൽകിയത് മറ്റുള്ളവർക്ക് പ്രചോദനമാകും. ഈ പരാതിയിൽ നടപടി പോലീസ് റിപ്പോർട്ട് കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും അധ്യക്ഷ അറിയിച്ചു.
ഗാസയിലെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളിൽ തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് പ്രൊഫ എം ലീലാവതി. എതിർക്കുന്നവർ എതിർക്കട്ടെ എന്നും കുഞ്ഞുങ്ങളെല്ലാം തനിക്ക് ഒരേപോലെയാണെന്നും ലീലാവതി ടീച്ചർ പറഞ്ഞു. എതിർക്കുന്നവരോട് യാതൊരു ശത്രുതയുമില്ല, ഇതാദ്യമായല്ല എതിർപ്പുകളെ നേരിടുന്നത്, നിരവധി എതിർപ്പുകളെ നേരിട്ടാണ് തന്റെ ജീവിതമെന്നും ലീലാവതി ടീച്ചർ കൂട്ടിച്ചേർത്തു. കുഞ്ഞുങ്ങൾ ഏത് നാട്ടിലാണെങ്കിലും വിശക്കുന്നത് കാണാൻ വയ്യ, അതിൽ ജാതിയും മതവും ഒന്നുമില്ല. കുഞ്ഞുങ്ങളെ താൻ കുഞ്ഞുങ്ങളെയാണ് കാണുന്നത്. 2019 ലെ ഓണത്തിന് വയനാട്ടിലെ കുഞ്ഞുങ്ങൾ വിശന്നിരിക്കുന്നത് കണ്ടുവെന്നും അതിനാൽ അന്ന് കഞ്ഞിയാണ് താൻ കുടിച്ചതെന്നും ടീച്ചർ പറഞ്ഞു.
തന്റെ 98-ാം പിറന്നാൾ ദിനത്തിൽ ഗാസയിലെ വയറൊട്ടിയ കുഞ്ഞുങ്ങൾ പട്ടിണി കിടക്കുമ്പോൾ തനിക്ക് ആഘോഷങ്ങളൊന്നും വേണ്ട എന്ന ലീലാവതി ടീച്ചറുടെ പരാമർശത്തിന് പിന്നാലെ വ്യാപകമായ സൈബർ
ആക്രമണങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. ഗാസയെ പിന്തുണച്ചു എന്നാരോപിച്ച് നിരവധിയാളുകളാണ് സൈബറിടങ്ങളിൽ അവരെ ആക്രമിച്ചത്. ഇത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.