
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയുമായ ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ ആറ് മണിയോടെ ധാക്കയിലെ എവർകെയർ ആശുപത്രിയിലായിരുന്നു അന്ത്യം.
ദീർഘകാലമായി കരൾ സംബന്ധമായ അസുഖങ്ങളും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഖാലിദ സിയയെ അലട്ടിയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി അവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
നവംബർ 23-നാണ് ഇവരെ അവസാനമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗ്ലാദേശിൻ്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഖാലിദ സിയ. 1991 മുതൽ 1996 വരെയും പിന്നീട് 2001 മുതൽ 2006 വരെയും അവർ പ്രധാനമന്ത്രി പദം അലങ്കരിച്ചു.
1981-ൽ കൊല്ലപ്പെട്ട മുൻ പ്രസിഡൻ്റ് സിയാവുർ റഹ്മാൻ്റെ പത്നിയായ ഖാലിദ, അദ്ദേഹത്തിന്റെ മരണശേഷമാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2018 മുതൽ ജയിലിലായിരുന്ന ഖാലിദയ്ക്ക്, കോവിഡ് വ്യാപനത്തെത്തുടർന്ന് 2020-ലാണ് ഉപാധികളോടെ വീട്ടിൽ കഴിയാൻ അനുമതി ലഭിച്ചത്.
പിന്നീട് ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് പിന്നാലെ ഓഗസ്റ്റ് മാസത്തിൽ ഇവരെ ജയിൽ മോചിതയാക്കിയിരുന്നു. ലണ്ടനിൽ പ്രവാസത്തിലായിരുന്ന മകൻ താരിഖ് റഹ്മാൻ കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്. ഖാലിദ സിയയുടെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചിച്ചു.
