

ഐപിഎല്ലിലെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന ക്വാളിഫയർ ഒന്നിൽ ശക്തരായ പഞ്ചാബ് കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇന്നു രാത്രി 7.30ന് മാറ്റുരയ്ക്കും. ജയിക്കുന്ന ടീം ഫൈനലിൽ കടക്കും. തോൽക്കുന്ന ടീം ക്വാളിഫയർ രണ്ടിൽ കളിക്കേണ്ടിവരും. സീസണിൽ ഇരുടീമുകളും കളിച്ചപ്പോൾ ഓരോ ജയം വീതമായിരുന്നു ഫലം.
ഒത്തൊരുമയോടെ കളിക്കുന്ന ടീമാണ് പഞ്ചാബ് കിങ്‌സ്. മുന്നിൽനിന്ന് നയിക്കുന്ന ശ്രേയസ് അയ്യരാണ് ടീമിന്റെ ക്യാപ്റ്റൻ. 514 റൺസാണ് മറുനാടൻ മലയാളിതാരം സീസണിൽ നേടിയത്. അഞ്ച് അർധസെഞ്ചുറികളും ക്രെഡിറ്റിലുണ്ട്. ബാറ്റിങ് മികവിനൊപ്പം നായകനെന്ന നിലയിലും അയ്യർ തിളങ്ങി. 2014-നുശേഷം ആദ്യമായിട്ടാണ് പഞ്ചാബ് പ്ലേ ഓഫിലെത്തുന്നത്. അവസാനമത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ആധികാരികമായി തോൽപ്പിക്കാൻ കഴിഞ്ഞത് പഞ്ചാബിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. പേസർ മാർക്കോ യാൻസൻ പ്ലേ ഓഫിൽ കളിക്കാനില്ലാത്തതാണ് തിരിച്ചടി. പരിക്കുമാറിയ സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ തിരിച്ചെത്തും.ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻസിങ്ങും നൽകുന്ന തുടക്കം പഞ്ചാബിൻ്റെ മുന്നേറ്റത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. പ്രഭ്‌സിമ്രാൻ സിങ് 499 റൺസും പ്രിയാൻഷ് ആര്യ 424 റൺസും നേടിയിട്ടുണ്ട്. സ്ഥിരതയോടെ കളിക്കാൻ ഇരുവർക്കും ആകുന്നുണ്ട്.
മുൻനായകനും സൂപ്പർതാരവുമായ വിരാട് കോലിക്ക് ഒരു കിരീടമെന്നതാണ് ബെംഗളൂരു ടീമിൻ്റെ ലക്ഷ്യം. 602 റൺസുമായി കോലി ടീമിനെ ശരിക്കും ചുമലിലേന്തുന്നുമുണ്ട്. ബാറ്റിങ് മികവിനൊപ്പം കോലിയെന്ന പോരാളി ടീമിന് നൽകുന്ന പ്രചോദനം ചെറുതല്ല. റൺ പിന്തുടരുമ്പോൾ കോലി പുറത്തെടുക്കുന്ന പോരാട്ടവീര്യം സീസണിൽ പലതവണ കണ്ടു.
ഓസ്‌ട്രേലിയൻ പേസർ കളിക്കാതിരുന്ന മൂന്ന് മത്സരങ്ങളിലും എതിരാളികൾ ഇരുനൂറിനു മുകളിലാണ് സ്കോർ ചെയ്തത്. 10 കളിയിൽനിന്ന് 18 വിക്കറ്റ് വീഴ്ത്തിയ താരം പ്ലേ ഓഫിൽ കളിക്കാനുണ്ടാകുമെന്നത് ബെംഗളൂരുവിന് പ്രതീക്ഷ നൽകുന്നു. അതേസമയം, നായകൻ രജത് പടിദാർ കളിക്കുമോയെന്ന് ഉറപ്പായിട്ടില്ല.