
തിരുവനന്തപുരം, ഒക്ടോബർ 8 , 2025: തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, പാഴ് വസ്തുക്കളെ നികുതിയിൽ നിന്നും പൂർണമായും ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഖര മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ സംഘടനയായ കേരളാ സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ( കെ എസ് എം എ), ഇന്ന്, ഒക്ടോബർ 8ന്, നിയമസഭാ മാർച്ച് സംഘടിപ്പിച്ചു. പാഴ്‌വസ്തു ശേഖരണവും സംസ്കരണവും സാധ്യമാക്കുന്ന മേഖലയുടെ നിലനിൽപ്പിന് ആവശ്യമായ അവകാശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് മാർച്ച് സംഘടിപ്പിച്ചത്.
ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നിന്നും ആരംഭിച്ച തൊഴിൽ സംരക്ഷണ റാലി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ് ഉദ്ഘാടനം ചെയ്തു. അവകാശ സംരക്ഷണ പോരാട്ട പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പ്രവർത്തകരും മറ്റു 13 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും ഉൾപ്പെടെ 10000 ത്തോളം പേർ പങ്കെടുത്തു.
സ്ക്രാപ്പ് ശേഖരിക്കുന്നവർ മുതൽ കമ്പനികൾ നടത്തുന്നവർ ഉൾപ്പടെ ഏകദേശം മൂന്നു ലക്ഷത്തോളം ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന, കേന്ദ്ര സർക്കാറുകൾക്ക് കോടിക്കണക്കിനു രുപ നികുതിയിനത്തിൽ നൽകുന്ന ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ അവകാശങ്ങളെ അവഗണിക്കുന്ന രീതിയിൽ ഹരിത കർമ സേനയും മലിനീകരണ നിയന്ത്രണ ബോർഡും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ ഈ മേഖലയിലേക്കു നടത്തുന്ന കടന്നു കയറ്റം അവസാനിപ്പിക്കണമെന്നും, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രയാസങ്ങൾ മുഖവിലക്കെടുത്ത് നാടിന്റെ മാലിന്യ നിർമ്മാർജ്ജന പ്രക്രിയ നടപ്പിലാക്കണമെന്നും കെ എസ് എം എ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ്, സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് എന്നിവർ ആവശ്യപ്പെട്ടു.