
സേവ് കേരള ബ്രിഗേഡിൻ്റെ നീതിക്ക് വേണ്ടിയുള്ള അക്ഷീണമായ പ്രവർത്തനം തുടരുകയാണ്. 2025 ഒക്ടോബർ 13 -ാം തിയ്യതി ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അവർകളുടെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച് സേവ് കേരള ബ്രിഗേഡ് കൊടുത്ത ശ്രദ്ധേയമായ മുല്ലപ്പെരിയാർ കേസിൽ സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരുന്നു.
തമിഴ്നാടിൻ്റെ ജലത്തിന്മേലുള്ള അവകാശം ചിന്തിക്കുക പോലും ചെയ്യാതെ കേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് അതീവ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഉത്തരവായിരുന്നു പുറപ്പെടുവിച്ചത്. ഇത് എല്ലാ ദേശീയ മാധ്യമങ്ങളും വലിയപ്രാധാന്യം കൊടുത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു മനുഷ്യന് ജീവിക്കുവാനുള്ള അവകാശം ഭരണഘടനാ സ്വാതന്ത്ര്യം ആണ് . ഡാം പൊളിച്ചു കളയാതിരിക്കുവാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാനാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടും തമിഴ്നാട് സർക്കാരിനോടും, കേരള സർക്കാരിനോടും ആവശ്യപ്പെട്ടത്. പിന്നീട് നാം കാണുന്നത് മേൽനോട്ട സമിതി തിരക്ക് പിടിച്ച് ഒരു ROV പഠനം നടത്തുന്നതാണ്.
ഈ പഠനം സുപ്രീം കോടതിയിൽ ഉള്ള കേസിനെ അട്ടിമറിക്കാൻ ആണോ എന്ന് SKB സംശയിക്കുന്നു. എന്തായാലും ROV പഠന റിപ്പോർട്ട് പുറത്ത് വിട്ടിട്ടില്ല . അത് അറിയാനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങൾക്കുണ്ട്. സുപ്രീം കോടതി ഉത്തരവ് WP (C)964/2025 )മാനിച്ചുകൊണ്ട് തമിഴ്നാട്, കേരള, കേന്ദ്ര സർക്കാരുകൾ ഇന്നുവരെ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല എന്നുള്ളത് SKB ഗൗരവമായി കാണുന്നു.
കൃഷിയിൽ നിന്നും മാത്രം തമിഴ്നാട് പ്രതിവർഷം 50,000 കോടി രൂപയോളം ഉണ്ടാക്കുന്നു. മുല്ലപ്പെരിയാറിൽ നിന്നും കൊണ്ടുപോകുന്ന ജലം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കി തമിഴ്നാട് 500 കോടി രൂപയോളം ഉണ്ടാക്കുന്നു. ഒരു ഡാം കേരളത്തിന് യാതൊരു വക പ്രയോജനവും ഇല്ലാതെ തലക്കു മീതെ തൂങ്ങുമ്പോൾ കേരളത്തിലെ ജനങ്ങൾക്ക് പ്രതികരിക്കാതിരിക്കാൻ ആകില്ല. 130 വർഷം പഴക്കമുള്ള ഈ ഡാം ലോകത്തിലെ എല്ലാ ശാസ്ത്രീയ സംവിധാനങ്ങളും എത്രയും പെട്ടന്ന് നിർവീര്യം ആക്കണം എന്ന് പറയുമ്പോൾ നമുക്ക് നിഷ്‌ക്രിയരായിരിക്കുവാൻ സാധിക്കുമോ…..?
ഒരു ലക്ഷത്തോളം ചെറുതും വലുതുമായ ഫാക്ടറികൾ പെട്രോൾ, ഗ്യാസ് സ്റ്റേഷനുകൾ അതിൽ വിഷവാതകം സംഭരിച്ചിരിക്കുന്നത് ഉൾപ്പടെ ഈ ഡാമിൻ്റെ അടിയിലായി ഉണ്ടെന്നുള്ള പരമമായ സത്യം നാം ഓർമിക്കേണ്ടതുണ്ട്.
ബഹുമാനപ്പെട്ട സുപ്രീം കോടതി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ധീരോദാത്തമായ നിലപാടുകൾ സ്വീകരിച്ചിരിക്കുന്ന കാലത്തിൻ്റെ ഈ പൂർണ്ണതയിൽ , ഡാം എത്രയും വേഗം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ഐതിഹാസികമായ പ്രക്ഷോഭ നടപടികൾക്ക് SKB തുടക്കം കുറിക്കുന്നു.
ഇനി ഈ ഡാം വേണ്ട,
2018 പ്രളയകാലത്ത് ആയിരത്തോളം
മനുഷ്യ ജീവനുകൾ ഉൾപ്പടെ 40,000 കോടി രൂപയുടെ നാശനഷ്ടമാണ് കേരളത്തിന് ഉണ്ടായത്. ഡാം തകർന്നാൽ കൊച്ചിൻ ഓയിൽ റിഫൈനറി, BPCL, HPC, IOC, RELIANCE….etc എന്നീ ഫാക്ടറികൾ നശിക്കുകയും ക്രൂഡ് ഓയിൽ , പ്രകൃതി വാതകം മറ്റ് കെമിക്കലുകൾ എന്നിവ പ്രകൃതിയിൽ ലയിച്ച് സമസ്ത ജീവജാലങ്ങളെയും ഇല്ലായ്മ ചെയ്യുകയും ദൈവത്തിൻ്റെ നാട് എന്ന് പ്രശസ്തമായ നമ്മുടെ ഈ കൊച്ചു കേരളം ഒരു പുല്ലുപോലും മുളക്കാത്ത വിഷഭൂമിയായി മാറുന്നത് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ….?
നാണംകെട്ട് വെള്ളത്തിൽ മുങ്ങി മരിക്കുന്നതിലും നല്ലത് , പോരാടി മരിക്കുന്നതാണ് നല്ലതെന്ന് സേവ് കേരള ബ്രിഗേഡ് വിശ്വസിക്കുന്നു.
സമരത്തിൻ്റെ മുന്നോടിയായി ഈ വരുന്ന 2026 ജനുവരി 8, 9 തീയതികളിൽ സെക്രട്ടേറിയറ്റ് പടിക്കൽ SKB സൂചനാ നിരാഹാര സത്യാഗ്രഹം നടന്നു
