
സ്കൂൾ സമയമാറ്റത്തെ സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.30ന് മന്ത്രിയുടെ ചേംബറിലാണ് ചർച്ച.
ഒരു മാനേജ്‌മെന്റില്‍ നിന്ന് ഒരു പ്രതിനിധി എന്ന തരത്തിലാണ് പങ്കെടുക്കുക. നിലവിലെ സമയക്രമം സംബന്ധിച്ച തീരുമാനമെടുക്കാൻ ഉണ്ടായ സാഹചര്യം യോഗത്തിൽ മന്ത്രി വിശദീകരിക്കും.
പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയതാണ് പ്രധാനമായും കേരളത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങൾ എന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.
പുതിയ സമയക്രമം മദ്രസാ പഠനത്തെ ബാധിക്കുമെന്നും മത വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നും ആരോപിച്ചാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ രംഗത്തെത്തിയത്. സർക്കാർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഓഗസ്റ്റ് 5-ന് എല്ലാ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും സെപ്റ്റംബർ 30-ന് സെക്രട്ടേറിയറ്റിന് മുന്നിലും ധർണ്ണ നടത്തുമെന്ന് സമസ്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.