മലയാളികൾ ദാരിദ്ര്യം അഭിനയിക്കുന്നവരാണെന്ന ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ പ്രസ്താവന പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
അസത്യപ്രചാരണങ്ങളും കപടവാഗ്ദാനങ്ങളും വാരിവിതറി അധികാരത്തിലെത്തിയ ശേഷം തങ്ങൾക്ക് വോട്ട് ചെയ്ത ജനതയെ ഒന്നാകെ അവഹേളിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇന്ദിരാ ഗ്യാരണ്ടി എന്ന പേരിൽ നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാൻ തയ്യാറാകാതിരുന്ന സർക്കാർ, സമൂഹത്തിൽ നിന്ന് ശക്തമായ സമ്മർദം ഉയർന്നപ്പോഴാണ് കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനം നടപ്പാക്കാൻ തുടങ്ങിയത്.
എല്ലാ ബസുകളിലും എല്ലാ റൂട്ടുകളിലും എല്ലാ വനിതകൾക്കും സൗജന്യ യാത്ര അനുവദിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്നോക്കം പോയ സർക്കാർ, ഓർഡിനറി ബസുകളിൽ മാത്രമായി സൗജന്യം പരിമിതപ്പെടുത്തി. ഇതുമൂലം കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന വരുമാനനഷ്ടം പൂർണമായി നികത്താൻ നടപടി സ്വീകരിക്കാതിരുന്നതോടെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസ് തൊഴിലാളികളും ഒരുപോലെ പ്രതിസന്ധിയിലായി.
മനസ്സില്ലാമനസ്സോടെ നടപ്പാക്കിയ പദ്ധതി പിൻവലിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ഉപയോഗിക്കുന്ന വനിതകളെ സൗജന്യങ്ങൾക്കായി തള്ളിക്കയറുന്നവരായി ചിത്രീകരിച്ച് അവഹേളിക്കുന്ന പ്രസ്താവനകൾ നടത്തുന്നത്. ഇത്തരം ജനവിരുദ്ധവും സ്ത്രീകളെ അപമാനിക്കുന്നതുമായ പ്രസ്താവനകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എൻ. ശരത് ചന്ദ്രലാലും ജനറൽ സെക്രട്ടറി എം. ഷാജഹാനും പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
