
കൊച്ചി: കോതമംഗലത്ത് ആണ്‍ സുഹൃത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അദീനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കോതമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. അതേസമയം അന്‍സിലിൻ്റെ മരണത്തില്‍ അദീനയ്ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നുള്ള സംശയത്തിലാണ് പൊലീസ്.
രണ്ടുമാസത്തെ ആസൂത്രണത്തിനിടെ അദീനക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതില്‍ അന്വേഷണം നടക്കുകയാണ് ഇപ്പോള്‍. സിസിടിവി തകരാറിലാക്കാന്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. പ്രതിയുടെ കൂടുതല്‍ ചോദ്യം ചെയ്യല്‍ അനിവാര്യമെന്ന നിലപാടിലാണ് പൊലീസ്.
ദീര്‍ഘകാലമായുള്ള ബന്ധത്തിനിടെ തന്നെ ഉപദ്രവിച്ചുവെന്ന അദീനയുടെ പരാതിയില്‍ കോതമംഗലം പൊലീസ് അന്‍സിലിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സില്‍ ഇതിനായി അദീനയ്ക്ക് പണവും വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ പണം നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് അദീന, ആണ്‍ സുഹൃത്തായ അന്‍സിലിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.