

ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായാണ് ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റത്. വലിയ ഇടയൻ്റെ പാലിയവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിൻ്റെ പിന്‍ഗാമിയായി മാര്‍പാപ്പ സ്ഥാനമേറ്റു. ആഗോള കത്തോലിക്കസെൻ്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്.
പത്രോസിൻ്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കു ശേഷം സെൻ്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കര്‍ദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാര്‍പാപ്പ എത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. സ്ഥാനാരോഹണച്ചടങ്ങിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുത്തു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നാളെ വത്തിക്കാനിൽ എത്തിയേക്കുമെന്നും സൂചനകളുണ്ട്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്, ഉക്രെയ്‌ൻ പ്രസിഡണ്ട് വോളോദിമിർ സെലൻസ്‌കി, പെറു പ്രസിഡണ്ട് ദിന എർസിലിയ ബൊലാർതെ സെഗാര, ബ്രിട്ടനിലെ എഡ്വേർഡ് രാജകുമാരൻ, ഇറ്റാലിയൻ പ്രസിഡണ്ട് സെർജിയോ മത്തറെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.