
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം തെളിഞ്ഞതോടെ മൂന്ന് മുന്നണികളും പി വി അൻവറിൻ്റെ തൃണമൂൽ കോൺഗ്രസും കളംനിറയുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രചാരണപ്രവർത്തനങ്ങൾക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പി വി അൻവറും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും. ഇന്ന് വൈകിട്ട് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 10.30ഓടെ പ്രകടനമായെത്തിയാണ്.നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. സ്ഥാനാർത്ഥിയുടെ വാഹന പര്യടനം തുടരുകയാണ്. ഇന്നത്തെ വാഹന പര്യടനം രാവിലെ 8ന് നിലമ്പൂർ കോവിലകത്തുമുറിയിൽ നിന്നാണ് തിരഞ്ഞെടുപ്പ് വാഹന പ്രചാരണം ആരംഭിക്കുക. ഉച്ചക്ക് 3ന് തോണിപൊയിലിൽ നിന്ന് പുനരാരംഭിക്കുന്ന പര്യടനം രാത്രി എട്ടിന് നെടുമുണ്ടക്കുന്ന് അവസാനിക്കും. വരും ദിവസങ്ങളിൽ ഓരോ പഞ്ചായത്തിലും നഗരസഭയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക കൺവെൻഷനുകളും എൽഡിഎഫ് സംഘടിപ്പിക്കുന്നുണ്ട്.
നിലമ്പൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജും ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. ഉച്ചക്ക് പന്ത്രണ്ടിന് നിലമ്പൂർ ജ്യോതിപ്പടിയിൽ നിന്നും പ്രകടനമായി എത്തി 1.30യ്ക്കാണ് പത്രിക സമർപ്പണം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങി നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിക്കും