

മധുര: തമിഴ്‌നാട്ടിലെ കുറ്റാലം കൊട്ടാരത്തിന് മേല്‍ തിരുവിതാംകൂര്‍ മുൻ രാജകുടുംബത്തിന് അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൊട്ടാരത്തില്‍ അവകാശവാദം ഉന്നയിച്ച് മുൻ രാജകുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. കുറ്റാലം കൊട്ടാരം കേരള സര്‍ക്കാരിന്റേതാണ് എന്ന തിരുനെല്‍വേലി റവന്യു ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
കുറ്റാലം കൊട്ടാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വാദം. കുറ്റാലം കൊട്ടാരത്തിന്റെ പട്ടയം തമിഴ്നാട് സർക്കാർ കേരള സംസ്ഥാനത്തിന്റെ പേരിലാക്കിയത് റദ്ദ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഇത് നേരത്തെ, തിരുനെല്‍വേലി റവന്യു ഡിവിഷണല്‍ ഓഫീസര്‍ തള്ളിക്കളഞ്ഞിരുന്നു. ആർ ഡി ഒ യുടെ ഈ ഉത്തരവിനെതിരായാണ് തിരുവിതാംകൂര്‍ രാജകുടുംബം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന് അനുകൂലമായ വിധിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍നിന്ന് ലഭിച്ചത്. രാജഭരണം മാറി ജനാധിപത്യ ഭരണം വരുമ്പോൾ തയ്യാറാക്കിയ ഉടമ്പടികളിലൊന്നും കൊട്ടാരത്തെ കുറിച്ച് പരാമർശിക്കുന്നില്ലെന്നും രാജകുടുംബത്തിന്റെ വിൽപ്പത്രത്തിൽ ഇത് സംബന്ധിച്ച് കൃത്യതയുള്ള വിവരങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പട്ടയം അനുവദിച്ചത് കൊട്ടാരം കെയർ ടേക്കറുടെ പേരിലാണെന്നും കൊട്ടാരം കെയര്‍ടേക്കറെ നിയമിച്ചത് സർക്കാർ ആയതിനാൽ പട്ടയത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. രാജകുടുംബങ്ങൾ തമ്മിലുള്ള സ്വത്തു കൈമാറ്റ രേഖകളിലും കുറ്റാലം കൊട്ടാരത്തെ കുറിച്ച് പറയുന്നില്ലെന്നും കോടതി കണ്ടെത്തി. കുറ്റാലം കൊട്ടാരം സ്വകാര്യ സ്വത്തല്ല കണ്ടെത്തലിലേക്കാണ് കോടതി എത്തിയത്.