
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് നിലമ്പൂര്‍ റെയിൽവേ സ്റ്റേഷനിൽ ആവേശോജ്വല സ്വീകരണം. സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി മണ്ഡലത്തിൽ എത്തിയ സ്വരാജിനെ ജനങ്ങളും പാർടി പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. റെയിൽവേ സ്റ്റേഷനിൽ എത്തിയ സ്വരാജിനെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടര്‍ന്ന് സ്വരാജ് സിപിഐ എം നിലമ്പൂർ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് തിരിക്കും. പകൽ 12 മണിയോടെ എം സ്വരാജ് വരണാധികരിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
പകൽ 2.30 ഓടെ സ്ഥാനാർഥിയുമായുള്ള റോഡ് ഷോ ആരംഭിച്ചു. നിലമ്പൂർ കോടതി പടിയിൽ നിന്നും ആരംഭിച്ച റോഡ് ഷോ വൈകുന്നേരം ഏഴ് മണിക്ക് എടക്കരയിൽ സമാപിക്കും. ചക്കാലക്കുത്ത് രാമംകുത്ത് അണ്ടർപാസ് വഴി പൂക്കോട്ടുംപാടം (മൂന്ന്), കരുളായി (3.30), മുത്തേടം (നാല്), വഴിക്കടവ് (4.30), മരുത (അഞ്ച്), പോത്തുകൽ (ആറ്), ചുങ്കത്തറ (6.30) എന്നിവിടങ്ങളിൽ പര്യടനം നടത്തി എടക്കരയിലാണ് റോഡ് ഷോ അവസാനിക്കുക.