

കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ തകിടം മറിക്കരുതെന്നും, രോഗികളുടെ ജീവൻ വച്ചു പന്താടരുതെന്നും സംഘടന
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയെ തകർക്കുന്ന തരത്തിൽ ജോലി ക്രമീകരണ വ്യവസ്ഥ എന്ന പേരിലുള്ള കൂട്ട സ്ഥലംമാറ്റ ഉത്തരവ് ഉടനടി പിൻവലിക്കണമെന്ന് സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎ ആവശ്യപ്പെട്ടു.
വയനാടും, കാസർഗോഡും പുതുതായി ആരംഭിക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകളിൽ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ തസ്തികകളും ഒരുക്കിയതിന് ശേഷം മാത്രമേ ആരംഭിക്കാവൂ എന്ന് കെജിഎംസിടിഎ സർക്കാരിനോട് നേരത്തേയും പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും പരിഗണിക്കാതെയുള്ള നടപടികൾ സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും സംഘടന ആശങ്കപ്പെടുന്നു. പുതിയ തസ്തികകൾ സൃഷ്ടിക്കാതെയും, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താതെയും വിരമിക്കാൻ കുറച്ചു കാലം മാത്രം ബാക്കി ഉള്ളവരെപോലും ഉൾപ്പെടുത്തി സ്ഥലം മാറ്റ ഉത്തരവ് പുറത്തിറക്കിയ നടപടിയെ സംഘടന അപലപിച്ചു.
നാഷണൽ മെഡിക്കൽ കമ്മീഷന്റെ പരിശോധനയ്ക്കു മുന്നോടിയായി വയനാട്, കാസർഗോഡ് മെഡിക്കൽ കോളേജുകളിലേക്ക് മഞ്ചേരി, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ നിന്നും 58 സ്പെഷ്യലിസ്റ്റ് അധ്യാപകരെ ജോലിക്രമീകരണ വ്യവസ്ഥ എന്ന പേരിൽ ഒറ്റ ദിവസം കൊണ്ട് സ്ഥലം മാറ്റിയുള്ള ഉത്തരവാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. കാസർഗോഡ് മെഡിക്കൽ കോളേജിലേക്ക് 39 ഉം, വയനാട് മെഡിക്കൽ കോളേജിലേക്ക് 19 ഉം പേരെ സ്ഥലം മാറ്റിയ ശേഷം അടുത്ത ദിവസം തന്നെ ചുമതല ഏറ്റെടുക്കാനാണ് ഉത്തരവിൽ പറയുന്നത്. ഈ നടപടി പുനപരിശോധിക്കണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.
വയനാട്, കാസർഗോഡ് മെഡിക്കൽ കോളേജുകളിൽ നാഷണൽ മെഡിക്കൽ കമ്മീഷന്റെ പരിശോധന ഉൾപ്പെടെയുള്ള നടപടി പൂർത്തിയാക്കാൻ വേണ്ടി സർക്കാർ പുതിയ തസ്തിക അനുവദിച്ച് നിയമനം നടത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. പുതിയ തസ്തികൾ സൃഷ്ടിച്ചു നിയമനം നടത്താതെ തൃശ്ശൂർ, കോഴിക്കോട്, മഞ്ചേരി, തിരുവനന്തപുരം, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ളവരെ സ്ഥലം മാറ്റുന്നതോടെ അവിടങ്ങളിലെ രോഗീപരിചരണത്തെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥ ഉണ്ടാകും. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ചികിത്സക്കും, അദ്ധ്യാപനത്തിനും ആവശ്യമായ ഡോക്ടർമാർ ഇല്ലാത്തപ്പോൾ തന്നെയുള്ള ഈ സ്ഥലംമാറ്റം സ്ഥിതി ഗുരുതരമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
മുൻപും ഇത്തരം നടപടികൾ ഉണ്ടായപ്പോൾ കെജിഎംസിടിഎ നേരത്തേയും പ്രതിഷേധിച്ചിരുന്നു. എന്നാൽ കാലങ്ങളായി തുടർന്ന് വരുന്ന, എൻ.എം.സി യെ പറ്റിക്കുന്ന തരത്തിലുളള ഇത്തരം നടപടിക്കെതിരെ കെജിഎംസിടിഎ സമരത്തിന് ഇറങ്ങേണ്ടുന്ന അവസ്ഥയിലുമാണ് നിലവിലുള്ളതെന്ന് കെജിഎംസിടിഎ ഭാരവാഹികൾ പറയുന്നു.
ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഡെർമറ്റോളജി വിഭാഗങ്ങളിലെ നിയമനം നടന്നിയിട്ട് തന്നെ വർഷങ്ങൾ ആയി. ഈ വിഭാഗങ്ങൾ ഉൾപ്പെടെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പൊതുവെ ഡോക്ടർമാരുടെ രൂക്ഷമായ ക്ഷാമം നിലനിൽക്കുന്ന സാഹചര്യമാണ്.
വയനാട് മെഡിക്കൽ കോളേജിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരീച്ചിട്ടില്ല. കാസർഗോഡ് മെഡിക്കൽ കോളേജ് ശൈശവദശയിലുമാണ്. ഒരുതരത്തിലുമുള്ള മുന്നൊരുക്കങ്ങൾ നടത്താതെയുള്ള ഈ തട്ടിക്കൂട്ടു നടപടികൾ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകർച്ചയിലേക്കു നയിക്കുകയേള്ളൂ.
നിലവിൽ എല്ലാ മെഡിക്കൽ കോളേജുകൾക്കും പല കുറവുകളും ചൂണ്ടിക്കാട്ടി എൻ.എം.സി യുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്, പുതിയ നീക്കം നിലവിലെ അവസ്ഥ ഗുരുതരമാക്കും. ഇത് ബിരുദ- ബിരുദാന്തര കോഴ്സുകളുടെ അംഗീകാരം നഷ്ടപ്പെടാനും സീറ്റുകൾ കുറയാനും സാധ്യത അധികമാക്കും.
പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുകയല്ല, മറിച്ച് ഉള്ള സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങളും, അധ്യാപന-ഗവേഷണ നിലവാരവും മെച്ചപ്പെടുത്താൻ വേണ്ട ക്രിയാത്മകവും ദീർഘവീക്ഷണത്തോടെയും ഉള്ള ഇടപെടലുകളാണ് സർക്കാർ ചെയ്യേണ്ടത്.
ആധാർ അധിഷ്ഠിത പഞ്ചിങ് ക്രമക്കേട് ശ്രദ്ധയിൽപെട്ടാൽ ഡോക്ടർമാരുടെ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ പല തവണ താക്കീത് നൽകിയിട്ടുള്ളതാണ്. ഇത് വക വയ്ക്കാതെ സ്ഥലം മാറ്റപ്പെട്ടവരുടെ ആധാർ ഡേറ്റ പഞ്ചിംഗ് ഉൾപ്പെടെ ഒരു ദിവസം കൊണ്ട് മാറ്റം വരുത്തി ഇവർക്ക് എന്ന് തിരികെ എന്ന് വരാനാകുമെന്ന കാര്യത്തിൽ പോലും വ്യക്തത വരുത്താത്ത ഈ നടപടി പിൻവലിക്കണമെന്നും , എത്രയും വേഗം ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുകയും, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യണമെന്നും കെജിഎംസിടിഎ സംസ്ഥാന സമിതിയ്ക്ക് വേണ്ടി സംസ്ഥാന അധ്യക്ഷ ഡോ. റോസ്നാര ബീഗം ടി, ജനറൽ സെക്രട്ടറി ഡോ. അരവിന്ദ് സി എസ്സ് എന്നിവർ ആവശ്യപ്പെട്ടു.