
കോലാപ്പൂർ: ചികിത്സാർത്ഥം ഒരാനയെ ഗുജറാത്തിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയത്കോലാപ്പൂർ ജില്ലയിൽ വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ചിരിക്കുകയാണ്. ജൈനമാർ പ്രബലരായ പ്രദേശത്ത് പതിനായിരങ്ങൾ പങ്കെടുത്ത കൂറ്റൻ റാലി നടക്കുകയുണ്ടായി. അമ്പാനി ഗ്രൂപ്പ് നടത്തുന്ന ‘വനതാര’യിലേക്കാണ് ആനയെ മാറ്റിയിരിക്കുന്നത് എന്നത് കൊണ്ട് ജനരോഷം ജിയോ ഫോൺ കണക്ഷനുകൾ ബഹിഷ്ക്കരിക്കുന്നതിലേക്ക് എത്തിനില്ക്കുന്നു.
കോലാപ്പൂർ ജില്ലയിലെ ഷിരോൾ താലൂക്കിലുള്ള നന്ദിനി ഗ്രാമത്തിലെ ജൈന മഠത്തിൽ വളർത്തിയിരുന്ന മാധുരി എന്ന ആനയെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് (പെറ്റ) ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് വിവാദം ഉടലെടുത്തത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈന മഠത്തിൻ്റെ ആസ്ഥാനമാണ് നന്ദിനി. മഠാധിപതിയായ ഭട്ടാരക ശ്രീ ജിനസേന സ്വാമിജിയുടെ ആസ്ഥാനം കൂടിയാണു ഇവിടം. ഭട്ടാരകമാർ ദിഗംബർ ജൈന സ്ഥാപനങ്ങളുടെ മത മേധാവികളാണ്. കഴിഞ്ഞ 600 വർഷമായി ഒരു ആനയെ മഠത്തിൽ വളർത്തുന്ന പതിവു അവർക്കുണ്ട്. മഠത്തിൻ്റെ മതപരമായ ഘോഷയാത്രകൾക്കും ആചാരങ്ങൾക്കും ആന അത്യാവശ്യമാണെന്നും നാട്ടുകാർ അവകാശപ്പെടുന്നു.
എന്നാൽ, മഠത്തിൽ വളർന്ന ആനയ്ക്ക് അടിയന്തര ചികിത്സയും വൈദ്യസഹായവും ആവശ്യമാണെന്ന് പെറ്റ അവരുടെ ഹർജിയിൽ ആരോപിച്ചു. ഈ വർഷം ജൂലൈയിൽ ഗുജറാത്തിലെ വൻതാര സെൻ്ററിൽ ആനയെ പുനരധിവസിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ബോംബെ ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതിയും ശരിവച്ചിരുന്നു.