
വയോധികൻ വാഹനം ഇടിച്ച് മരിച്ച കേസ് : പാറശാല എസ്എച്ച്ഒ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു
കിളിമാനൂരിൽ വയോധികൻ വാഹനം ഇടിച്ച് മരിച്ച കേസില്‍ പ്രതിയെന്ന് കണ്ടെത്തിയ പാറശാല എസ്എച്ച്ഒ പി അനിൽ കുമാറിന് സസ്പെൻഷൻ. ബംഗളൂരിവിൽ ആയിരുന്ന സിഐ പി അനിൽ കുമാർ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
വയോധികനെ ഇടിച്ചു കൊലപ്പെടുത്തിയ കാർ ഓടിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ തന്നെയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് എസ്എച്ച്ഒ പി അനിൽ കുമാറിന്റെ കാർ കസ്റ്റഡിയിലെടുത്തു. നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് മരിച്ച ചേണിക്കുഴി സ്വദേശി രാജന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും കുടുംബം പറഞ്ഞു. എസ്എച്ച്ഒയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അഞ്ചിനാണ് കിളമാനൂരിൽ വച്ച് എസ്എച്ച്ഒ ഓടിച്ച കാര്‍ വയോധികനെ ഇടിച്ചിട്ടത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ‘വയോധികന്‍ എഴുന്നേറ്റ് നിന്നത് കണ്ടെന്നും കുഴപ്പമൊന്നുമില്ലെന്ന് വിചാരിച്ചു’ എന്നുമാണ് എസ്എച്ച്ഒ പി അനിൽ കുമാര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. വയോധികൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടശഷം കാര്‍ സ്വകാര്യ വർക്ക് ഷോപ്പിൽ കൊണ്ട് പോയി അറ്റകുറ്റപണി നടത്തി തെളിവ് നശിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.