
തിരുവനന്തപുരം: സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രൊഫഷണൽ നാടകോത്സവവും സാംസ്കാരികോത്സവവും ഒക്ടോബർ 18 മുതൽ 23 വരെ ഭാരത് ഭവനിലെ ‘മണ്ണരങ്ങിൽ’ വെച്ച് നടത്തുന്നു. 33 പ്രൊഫഷണൽ നാടകങ്ങളുടെ എൻട്രികളിൽ നിന്ന് വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്ത മികച്ച അഞ്ച് നാടകങ്ങളാണ് മൽസരത്തിൽ മാറ്റുരയ്ക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്ന നാടകത്തിന് 55,555 രൂപയും പുരസ്കാരവും സമ്മാനിക്കും. കേരളത്തിലെ ഒരു പ്രൊഫഷണൽ നാടകത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുക എന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ വിവിധയിനങ്ങളിൽ മറ്റ് നിരവധി പുരസ്‌കാരങ്ങളും നൽകുന്നു.
ഒക്ടോബർ 18 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കെസി വേണുഗോപാൽ എംപി നാടകോത്സവം ഉത്ഘാടനം ചെയ്യും. ഒക്ടോബർ 22ന് പ്രഥമ സുകുമാർ സ്മാരക പുരസ്കാരം നടൻ ഇന്ദ്രൻസിന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും. ഒക്ടോബർ 23ന് സമാപന സമ്മേളനവും പുരസ്കാരരാവും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉത്ഘാടനം ചെയ്യും.
കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്, മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, സൂര്യ കൃഷ്ണമൂർത്തി, കൃഷ്ണ പൂജപ്പുര തുടങ്ങി കലാ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. തുടർന്ന് 6 മണിക്ക് നാടക അവതരണം ഉണ്ടായിരിക്കുന്നതാണ്. സമാപന സമ്മേളനത്തിൽ സാഹിതി തിയറ്റേഴ്‌സ്, തിരുവനന്തപുരം അവതരിപ്പിക്കുന്ന 250ഓളം വേദികൾ പിന്നിട്ട നാടകം ‘മുച്ചീട്ടു കളിക്കാരൻ്റ മകൾ’ അവതരിപ്പിക്കും.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസ്കാര സാഹിതി ചെയർമാൻ സിആർ മഹേഷ് എംഎൽഎ, സൂര്യ കൃഷ്ണമൂർത്തി, പയ്യന്നൂർ മുരളി, ജില്ലാ ചെയർമാൻ പൂഴനാട് ഗോപൻ, സംസ്ഥാന വൈസ് ചെയർമാൻ കെആർജി ഉണ്ണിത്താൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെഎം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അവതരിപ്പിക്കുന്ന നാടകങ്ങൾ
ഒക്ടോബർ -18ന് ‘വംശം’ / അജന്ത തീയറ്റർ ഗ്രൂപ്പ്, തിരുവനന്തപുരം.
ഒക്ടോബർ -19ന് ‘ആകാശത്തൊരു കടൽ’ / കൊല്ലം അനശ്വര.
ഒക്ടോബർ – 20ന് ‘താഴ്‌വാരം’ / സൗപർണിക തിരുവനന്തപുരം.
ഒക്ടോബർ -21ന് ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ / വള്ളുവനാട് ബ്രഹ്മ.
ഒക്ടോബർ -22ന് ‘കാലം പറക്കണ്’/ കോഴിക്കോട് സങ്കീർത്തന.
ഒക്ടോബർ-23 ന് സമാപന സമ്മേളനത്തിൽ ‘മുച്ചീട്ടു കളിക്കാരൻ്റ മകൾ’ /സാഹിതി തിയറ്റേഴ്‌സ്, തിരുവനന്തപുരം.