
ആകാശവാണി സംഗീത സമ്മേളനം ദേശീയോദ്ഗ്രഥനമാണെന്ന് ഡോ. കെ. ഓമനക്കുട്ടി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആകാശവാണി തിരുവനന്തപുരം നിലയം സംഘടിപ്പിച്ച സംഗീത സമ്മേളനം തിരി തെളിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. തന്റെ പതിനാറ് വയസ്സ് മുതൽ ആകാശവാണിയോടൊപ്പം നടക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും കുടുംബാംഗങ്ങൾ ആകാശവാണിയി ഗ്രേഡ് നേടിയ കലാകാരന്മാരാണെന്നതിൽ സന്തോഷമുണ്ടെന്നും ഡോ.ഓമനക്കുട്ടി കൂട്ടിച്ചേർത്തു. പരിപാടിയിൽ കുടമാളൂർ മുരളീധരമാരാരും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, ഡോ.എൻ.ജെ. നന്ദിനിയുടെ സംഗീതക്കച്ചേരി, അജിത്ത് ജി. കൃഷ്ണനും എസ് ആർ ശ്രീക്കുട്ടിയും പാടിയ ലളിതഗാനങ്ങൾ എന്നിവ അരങ്ങേറി. ആകാശവാണി നിലയ മേധാവി ഡോ.എ.ജി. ബൈജു, പ്രോഗ്രാം മേധാവി പി.എ. ബിജു എന്നിവർ സന്നിഹിതരായിരുന്നു. ആകാശവാണി തെരെഞ്ഞെടുത്ത 24 നഗരങ്ങളിൽ നടത്തുന്ന ആകാശവാണി സംഗീത സമ്മേളനം കോവിഡ് കഴിഞ്ഞ് അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷമാണ് അരങ്ങേറുന്നത്.

