തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ ഐഎഎസ് ചുമതലയേൽക്കും. വിവരം മന്ത്രി അറിയിച്ചെന്ന് കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി ചുമതല വഹിച്ചിട്ടുള്ള ജയകുമാർ, രണ്ട് തവണ സ്‌പെഷ്യൽ കമ്മിഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ശബരിമല തീർത്ഥാടന കാലത്തിന് മുൻഗണന നൽകുമെന്ന് ജയകുമാർ പറഞ്ഞു. രണ്ടുമാസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം ഭംഗിയായി നടത്തണം, അതിനായിരിക്കും മുൻഗണന നൽകുക, മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താനൊരു ഈശ്വര വിശ്വാസിയാണ്. ഇതൊരു നിയോഗമായി കാണുന്നു. മറ്റ് കാര്യങ്ങൾ ആലോചിച്ച് ചെയ്യുമെന്നുംഅദ്ദേഹം പറഞ്ഞു. വല്ലാത്തൊരു സമയത്താണ് ഈ നിയോഗം. 17 മുതൽ ശബരിമല മണ്ഡലകാലം ആരംഭിക്കുകയാണല്ലോ.
ഉത്തരവ് കിട്ടിയാൽ എത്രയും പെട്ടെന്നു സ്ഥാനമേൽക്കണമെന്നാണ് വിചാരിക്കുന്നത്. ഒരുക്കങ്ങളെല്ലാം ഇപ്പോൾ നടക്കുന്നുണ്ടാകുമല്ലോ. അതിന്റെ പിന്തുടർച്ചയായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. എന്തെല്ലാം ഒരുക്കങ്ങൾ ചെയ്താലും സീസൺ ആരംഭിക്കുമ്പോൾ പുതിയ പുതിയ പ്രശ്നങ്ങൾ വരും. മറ്റ് കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

