
തുടർച്ചയായി കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്കേൽക്കുകയും വനം വകുപ്പിന്റെ ജീപ്പ് നശിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കമുള്ള സംഘം കുതിരാനിൽ കാട്ടാന ആക്രമണം നേരിട്ട പ്രദേശങ്ങൾ സന്തർശിച്ചു. പ്രദേശവാസികളുടെ കൂടി സേവനം ഉൾപ്പെടുത്തി ഏറ്റവും ചുരുങ്ങിയ കാലയളവിൽ ആനയെ പിടിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനുമുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് വനം വകുപ്പ് പ്രകടിപ്പിച്ചിട്ടുള്ളതെന്നും ജനങ്ങൾ ഭീതിപ്പെടേണ്ടതില്ലെന്നും പ്രശ്നമൊഴിയുന്നതു വരെ വനം വകുപ്പിന്റെ സേവനം തുടരുമെന്നും റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു.
കാട്ടാന ആക്രമണം രൂക്ഷമായ ശേഷമാണ് ആർ ആർ ടി യുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ആലോചന വന്നത്. ആർ ആർ ടി യുടെ പ്രവർത്തനം ശക്തിപ്പെടുത്തുമ്പോൾ പൊങ്ങണംകാട്, പട്ടിക്കാട് മേഖലകളിൽ ഒഴികെ മറ്റു മേഖലകളിലേക്ക് എത്താൻ കഴിയില്ലെന്ന സാഹചര്യം വന്നപ്പോൾ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ആർ ആർ ടി ക്ക് പ്രത്യേകമായി ഒരു വാഹനം ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. ആർ ആർ ടി യുടെ സേവനം ഏത് സമയവും ലഭ്യമാകുന്ന തരത്തിൽ ഈ പ്രശ്നം തീരുന്നത് വരെ ഈ ചുറ്റളവ് ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി പ്രവർത്തിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഈ ഘട്ടത്തിൽ ഡി എഫ് ഒ യുടെയും പീച്ചി വൈൽഡ് ലൈഫ് വാർഡന്റെയും നേതൃത്വത്തിൽ ഏത് അപകടമുണ്ടായാലും അപ്പോൾത്തന്നെ ഒരു വോയ്സ് മെസ്സേജിലൂടെ അത് അറിയിക്കാനും വനം വകുപ്പിന്റെ സേവനം ലഭ്യമാക്കുന്നതിനായി പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ട് വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയത് പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തിലൂടെയുള്ള രാത്രിയാത്രയ്ക്ക് നിയന്ത്രമുണ്ടാകണമെന്നും അത്യാവശ്യ രാത്രിയാത്രകൾ വനം വകുപ്പിന്റെ അനുവാദത്തോടെയോ സഹായത്തോടെയോ നടത്തണമെന്നും മന്ത്രി പറഞ്ഞു.
വനം വന്യ ജീവി വകുപ്പ് മന്ത്രിയുടെയും റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രിയുടെയും തുടർച്ചയായ ഗൗരവപരമായ ഇടപെടലിലൂടെ നടപടി ക്രമങ്ങൾ വേഗത്തിൽ നടക്കുന്നതായും അങ്ങനെയാണ് കുങ്കിയാനകളെ എത്തിക്കാനായതെന്നും മന്ത്രി പറഞ്ഞു. ആനകളുടെ സഞ്ചാര പാത വ്യക്തമായിട്ടുണ്ടെന്നും രാത്രിയിൽ ഡ്രോൺ സംവിധാനത്തിലൂടെ എന്ത് നീക്കമുണ്ടായാലും അറിയാനാകുമെന്നും ഏത് സഹായത്തിനും സർക്കാരിന്റെയും വനം വകുപ്പിന്റെയും ആർ ആർ ടി യുടെയും സേവനങ്ങൾ ലഭ്യമാക്കാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു

