
കേരളത്തിലെ ബിജെപിയുടെ വളർച്ച ആശങ്കപ്പെടുത്തുന്നത്: ബിനോയ് വിശ്വം
കേരളത്തിലെ ബിജെപിയുടെ വളർച്ച വലിയ ഭീഷണി ഉയർത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി വളർച്ചയെ പ്രതിരോധിക്കാൻ ഇടതുപക്ഷം മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയും മുൻ രാജ്യസഭാ എം.പി.യുമായ ബിനോയ് വിശ്വം നിലപാടുകൾ വ്യക്തമാക്കിയത്.
ഇത് ജനങ്ങളുടെ വിധിയാണ്. അതുകൊണ്ട് തന്നെ ഇതൊരു പാഠമായിട്ട് ഞങ്ങൾ കാണുന്നു. സി.പി.ഐ. മാത്രമല്ല, ഇടതുപക്ഷം മൊത്തത്തിൽ ഈ വിധി കൂട്ടായിട്ടും വ്യക്തിപരമായിട്ടും വിലയിരുത്തണം. ജനങ്ങളാണ് ഏത് നേതാവിനേക്കാളും വലുത് എന്ന മനോഭാവത്തോടെ വേണം പാഠങ്ങൾ പഠിക്കാൻ. പാഠങ്ങൾ പഠിക്കുമ്പോൾ, എവിടെയാണ് നമുക്ക് പിഴവുപറ്റിയത് എന്ന് ഞങ്ങൾ സ്വയം ചോദിക്കും. സത്യത്തിൽ, ഞങ്ങൾ വിജയം പ്രതീക്ഷിച്ചിരുന്നു. ചില അന്തർധാരകൾ കാണാൻ ഞങ്ങൾ പരാജയപ്പെട്ടു എന്നതാണ് ഇതിലേറെ ഗൗരവമായ കാര്യമെന്നും ബിനോയ് വിശദീകരിച്ചു.
ഞങ്ങൾ പാഠങ്ങൾ പഠിക്കും എന്ന് ജനങ്ങളോട് പറയുമ്പോൾ, തോൽവിയുടെ എല്ലാ വശങ്ങളും ഞങ്ങൾ പരിശോധിക്കും. ജനങ്ങൾ ഞങ്ങളുടെ ഭരണത്തെ എങ്ങനെ വിലയിരുത്തി എന്നതും പരിശോധിക്കേണ്ട ഒരു വിഷയമാണ്. അതിന് യാതൊരു തടസ്സവുമില്ല.
ശബരിമല സംഭവം ഞങ്ങൾ വിചാരിച്ചതിനേക്കാൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. ഇടതുപക്ഷത്തിന് ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുമെന്ന് ജനങ്ങൾ അംഗീകരിക്കാൻ തയ്യാറല്ലയെന്ന് വ്യക്തമാണെന്നും സിപിഐ നേതാവ് പറഞ്ഞു.
ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ചില വിഷയങ്ങളിൽ സർക്കാരിന് ബി.ജെ.പി.യുമായി ഒരടുപ്പമുണ്ടെന്ന് തോന്നലുണ്ടായി എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം നിർഭാഗ്യകരമാണ്. എങ്കിലും, ഈ തോൽവി ഇടതുപക്ഷത്തിൻ്റെ ഭാവിയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നല്ല.
എൽ.ഡി.എഫ്. സർക്കാരുകൾക്ക് മുമ്പും ഇത്തരം തിരഞ്ഞെടുപ്പ് തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും ഞങ്ങൾ വലിയ തോൽവി നേരിട്ടു. പക്ഷേ അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എന്ത് സംഭവിച്ചു? ഞങ്ങൾ അധികാരത്തിൽ വന്നില്ല, പക്ഷേ വ്യത്യാസം വെറും രണ്ട് സീറ്റ് മാത്രമായിരുന്നു. ഇത് അവസാനമല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ബിനോയ് പറഞ്ഞു.
