
ഐസിസിക്ക് വഴങ്ങി പാകിസ്ഥാന്‍; ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിച്ചേക്കും
ലാഹോര്‍: 2026 ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്ക് അടുത്ത 24 മണിക്കൂറിനുള്ളില്‍ പരിഹാരമായേക്കും. ടൂര്‍ണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ നിലപാടില്‍ വ്യക്തത വരുത്താന്‍ ഐസിസി പ്രതിനിധികള്‍ ലാഹോറിലെത്തി പിസിബി അധികൃതരുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി. ഫെബ്രുവരി 15ന് നടക്കേണ്ട മഹാപോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് ഈ തീരുമാനത്തിലേക്കാണ്. ഒരു ഒത്തുതീര്‍പ്പ് ഉടന്‍ ഉണ്ടായേക്കുമെന്നും ഫെബ്രുവരി 15ലെ മത്സരം ഉപേക്ഷിക്കപ്പെടാന്‍ സാധ്യതയില്ലെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിക്കുക എന്ന തീരുമാനത്തിൽ നിന്ന് പിന്മാറണം എങ്കിൽ മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കണം എന്ന് ഐസിസിയോട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ലാഹോറിൽ ഐസിസി വൃത്തങ്ങളും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധികൃതരും നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചയിലാണ് പാക്കിസ്ഥാൻ ഇത്തരമൊരു നിബന്ധന മുൻപിൽ വെച്ചതെന്നാണ് റിപ്പോർട്ടുകൾ. ഐസിസി വരുമാന വിഹിതത്തില്‍ വര്‍ധനവ് വരുത്തണമെന്നാണ് പാകിസ്ഥാന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. നിലവില്‍ ഐസിസിയുടെ വാര്‍ഷിക വരുമാനത്തില്‍ നിന്ന് 34.5 ദശലക്ഷം ഡോളറാണ് പാകിസ്ഥാന് ലഭിക്കുന്നത് (ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവര്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്ത്).
ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ പുനരാരംഭിക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ-പാക് ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുകയാണ്.ടൂര്‍ണമെന്റുകളുടെ നടത്തിപ്പിലും ഭരണപരമായ തീരുമാനങ്ങളിലും ഐസിസിയില്‍ കൂടുതല്‍ പ്രാധാന്യം വേണണെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഇന്ത്യ-പാക് മത്സരം അനിശ്ചിതത്വത്തിലാകുന്നത് ഒഴിവാക്കുക എന്നതായിരുന്നു ഐസിസിയുടെ പ്രധാന ലക്ഷ്യം
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിലെ അംഗങ്ങളിൽ പലർക്കും ഇന്ത്യയുമായുള്ള മത്സരം നടക്കണം എന്ന നിലപാടാണെന്നും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി ഈ വിഷയത്തിൽ സഹകരിക്കുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി നഖ്വി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതോടെ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിയാണ് ഇന്ത്യയിൽ ടി20 ലോകകപ്പ് മത്സരങ്ങൾ കളിക്കാനാവില്ലെന്ന നിലപാട് ബംഗ്ലാദേശ് സ്വീകരിച്ചത്. ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണം എന്നും ആവശ്യപ്പെട്ടു. എന്നാൽ ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഇങ്ങനെയൊരു മാറ്റം സാധ്യമല്ലെന്ന് ഐസിസി വ്യക്തമാക്കി. ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് ബിസിഐ ആവർത്തിച്ചതോടെ ഐസിസി ബംഗ്ലാദേശിനെ ടി20 ലോകകപ്പിൽ നിന്ന് പുറത്താക്കി. പകരം സ്കോട്ട്ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തി.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ മൂന്ന് ആവശ്യങ്ങൾ ഐസിസി അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പാക്കിസ്ഥാൻ പിൻവലിക്കും എന്ന് തന്നെയാണ് ഇപ്പോൾ ഉയരുന്ന വിലയിരുത്തലുകൾ. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത് ടൂർണമെന്റിന് സാമ്പത്തികമായി വലിയ തിരിച്ചടിയാവും.
