
തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ചെന്നൈയിലെ പെരമ്പൂരില്‍ മത്സരിക്കണമെന്ന് പ്രമേയം. ഇന്ന് ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ഇലക്ഷന്‍ കാംപയിന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
വിജയ് പെരമ്പൂരില്‍ മത്സരിയ്ക്കണമെന്നാണ് ആഗ്രഹമെന്ന് ആദവ് അര്‍ജുന പറഞ്ഞു. പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇക്കാര്യം വിജയെ അറിയിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് പറഞ്ഞു. വടക്കന്‍ ചെന്നൈയിലെ ഡിഎംകെ മണ്ഡലമാണ് പെരമ്പൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 54,976 വോട്ടുകള്‍ക്കാണ് ഡിഎംകെ മണ്ഡലത്തില്‍ വിജയിച്ചത്.
Read Also: രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
അതേസമയം തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ടി ആര്‍ ബാലു എം പിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ചര്‍ച്ച നടത്തുന്നത്. ഇന്ന് രാവിലെ മുസ്ലിം ലീഗുമായാണ് ആദ്യചര്‍ച്ച നടത്തിയത്. അഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ടുവെന്ന് മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദിര്‍ മൊയ്തീന്‍ പറഞ്ഞു.
എന്നാല്‍, എല്ലാ പാര്‍ട്ടികളും സീറ്റുകള്‍ ത്യാഗം ചെയ്യാന്‍ തയ്യാറാകണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം, വിജയകാന്തിന്റെ എംഡിഎംകെ എന്നീ പാര്‍ട്ടികള്‍ സഖ്യത്തിലെത്തിയതോടെയാണ് ഡിഎംകെ ഇക്കാര്യം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് രാത്രി നടക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഏഴുമണിയോടെ ചെന്നൈയില്‍ എത്തും. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാണുമെന്നാണ് സൂചന. നാളെ എംഡിഎംകെ, മനിതനേയ മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളുമായാണ് ചര്‍ച്ച നടക്കുക
