Flash Story
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു

രോഗീ-സൗഹ്യദ സേവനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന്റെ പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൂടുതൽ കാര്യക്ഷമമായ സേവനം ഉറപ്പു വരുത്താനും, വിവിധ സേവനങ്ങൾക്കായുള്ള കാത്തിരിപ്പ് ലഘുകരിക്കാനും 242 കോടി രൂപ ചെലവിട്ട് നിർമ്മിച്ച പുതിയ മന്ദിരം പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിവർഷം രണ്ടര ലക്ഷത്തോളം പേർ ആശ്രയിക്കുന്ന ആർസിസി-യിൽ മികച്ച സൗകര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണ്. ക്യാൻസർ രോഗികൾക്ക് ആവശ്യമായ അത്യാധുനിക സേവന സൗകര്യങ്ങളാണ് പുതിയ മന്ദിരത്തിൽ സജ്ജമാക്കിയിട്ടുള്ളത്. റേഡിയോതെറാപ്പി, ന്യൂക്ലിയർ മെഡിസിൻ, ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ്, ഓപ്പറേഷൻ തിയേറ്ററുകൾ, ലുകീമിയ വാർഡ്. ഐ സി യൂണിറ്റുകൾ, ബ്ലഡ് ബാങ്ക്, മൈക്രോബയോളജി ലാബ്, വാർഡുകൾ എന്നിവ പ്രവർത്തിക്കും.

ഇതിനുപുറമെ റോബോട്ടിക് സർജറി യൂണിറ്റ്, കാത്ത് ലാബ്, പെറ്റ് സിടി സ്‌കാൻ, ഡിജിറ്റൽ മാമോഗ്രഫി, പീഡിയാട്രിക് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് തുടങ്ങി നിരവധി നൂതന ചികിത്സാ സംവിധാനങ്ങളും രോഗികൾക്കായി 200 കിടക്കകളുമുണ്ടാവും. താഴെ രണ്ട് നിലകളിൽ വാഹന പാർക്കിംഗ് സൗകര്യവുമുണ്ട്. ആർസിസിയുടെ തുടർ വികസനത്തിനായി പുലയനാർക്കോട്ടയിൽ സർക്കാർ 12 ഏക്കറോളം സ്ഥലം അനുവദിച്ചിട്ടുണ്ട്. ആർസിസിയുടെ രണ്ടാം ക്യാമ്പസും മറ്റ് അനുബന്ധ സംവിധാനങ്ങളും അവിടെ ഭാവിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിസീസ് ട്രാക്കിംഗിനും സർവൈലെൻസിനുമായുള്ള കേരള സെന്റർ ഫോർ ഡിസിസ് കൺട്രോൾ ആൻഡ് പ്രിവൻഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംവിധാനത്തിന്റെ സമസ്ത മേഖലകളിലും ഡേറ്റാ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിന് കെ-സിഡിസി- യുടെ പ്രവർത്തനം ഊർജ്ജം പകരും. പകർച്ചവ്യാധി നിയന്ത്രണം, രോഗ പ്രതിരോധം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ദേശീയ പ്രാധാന്യമുള്ള കേന്ദ്രമാക്കി കെ-സിഡിസി വികസിപ്പിക്കാനാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.

ക്യാൻസർ ചികിത്സാ രംഗത്തും പൊതുജനാരോഗ്യ രംഗത്തും വലിയ മുന്നേറ്റമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കൊച്ചിൻ ക്യാൻസർ സെന്ററിനായി 300 കോടി രൂപ ചിലവഴിച്ച് പുതിയ കെട്ടിടവും ഉപകരണങ്ങളും സജ്ജമാക്കി. മലബാർ ക്യാൻസർ സെന്ററിലും അടിസ്ഥാന സൗകര്യങ്ങളും കിടക്കകളും വർദ്ധിപ്പിച്ചു. ഇതിനുപുറമെ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലക്ഷങ്ങൾ ചിലവുള്ള ഇന്റർവെൻഷണൽ ന്യൂറോളജി (മെക്കാനിക്കൽ ട്രോംബക്ടമി) ചികിത്സകൾ സൗജന്യമായി നൽകുന്നുണ്ട്. അപൂർവ്വ രോഗങ്ങളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയെ രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും, എസ്.എം.എ പോലുള്ള രോഗങ്ങൾക്ക് ആദ്യമായി സൗജന്യ ചികിത്സ ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഓരോ വർഷവും 70,000-ത്തിന് മുകളിൽ പുതിയ ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആരോഗ്യ കേന്ദ്രങ്ങൾ വഴി ക്യാൻസർ സ്‌ക്രീനിംഗ് ശക്തമാക്കിയതിന്റെ ഫലമായി ഇതുവരെ 22 ലക്ഷം ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കി. ക്യാൻസർ രോഗികൾക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് ആർസിസി നൽകുന്നത്. റീബിൽഡ് കേരള വഴി 30 കോടി രൂപ അനുവദിച്ച് സർക്കാർ മേഖലയിൽ ആദ്യമായി ആർസിസിയിൽ റോബോട്ടിക് സർജറി ആരംഭിച്ചു. സ്വകാര്യ മേഖലയിൽ ലക്ഷങ്ങൾ ചിലവ് വരുന്ന ഈ ശസ്ത്രക്രിയ ഇവിടെ സൗജന്യമായാണ് നൽകുന്നത്. ഇതുവരെ 250-ഓളം റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കാൻ ആർസിസിക്ക് കഴിഞ്ഞു. ഇതിനുപുറമെ, ഹൈപെക് തെറാപ്പി, പ്രോസ്റ്റേറ്റ് ബ്രാക്കി തെറാപ്പി തുടങ്ങിയ നവീന ചികിത്സകളും സൗജന്യമായും, വളരെ കുറഞ്ഞ നിരക്കിലും ലഭ്യമാക്കുന്നുണ്ട്. ക്യാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ സംസ്ഥാനത്തുടനീളം 72 കാരുണ്യ സ്പർശം കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എസ് എ ടി ആശുപത്രിയിലെ ചൈൽഡ് സൈകാട്രിസ്റ്റ് ഡോ. ജയപ്രകാശ് രചിച്ച ‘ശിശു മാനസികാരോഗ്യ വിദഗ്ധന്റെ ഡയറികുറിപ്പുകൾ’ എന്ന പുസ്തകം മുഖ്യമന്ത്രി ആരോഗ്യമന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു.

പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയായി. എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, കെ. ആൻസലൻ, സി. കെ. ഹരീന്ദ്രൻ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അരുൺ എസ് നായർ, ആർസിസി ഡയറക്ടർ ഡോ. ആർ. രജനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Back To Top
onwin