
ടി 20 ലോകകപ്പിലെ ഹീറോ സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നൽകുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്വീകരണം നൽകുന്ന തീയതി വെളിപ്പെടുത്തിയിട്ടില്ല.
തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ സഞ്ജു, ടൂർണമെന്റിലെ മികച്ച പ്രകടനത്തിലൂടെ ടൂർണമെൻ്റിൻ്റെ താരമായി മലയാളികൾക്ക് വലിയ അഭിമാനമാണ് നൽകിയതെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ വിജയത്തിന് സഞ്ജു നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ തലസ്ഥാന നഗരിയിൽ സ്വീകരണം സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി
കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെയും സഞ്ജുവിനെയും മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയ പോസ്റ്റിൽ അഭിനന്ദിച്ചിരുന്നു. സ്വന്തം മണ്ണിലെ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നതായും ചൂണ്ടിക്കാട്ടി.
കേരളത്തിൻ്റെ ഐക്കൺ
സഞ്ജുവിൻ്റെ ജന്മനാട്ടിലേക്കുള്ള വരവിനായി കേരളം മുഴുവൻ കാത്തിരിക്കുകയാണ്. പി.ടി ഉഷയെയും അഞ്ജു ബോബി ജോർജിനെയും പോലുള്ള അത്ലറ്റുകളെ ലോകത്തിന് നൽകിയ കേരളത്തിന്, എടുത്തുപറയാൻ ഒരു ക്രിക്കറ്റ് താരത്തിൻ്റെ കുറവുണ്ടായിരുന്നു. ശ്രീശാന്തും ടിനു യോഹന്നാനും രാജ്യന്തര ക്രിക്കറ്റിൽ എത്തിയെങ്കിലും ദീർഘകാലം തിളങ്ങാനായിരുന്നില്ല. എന്നാൽ സഞ്ജുവിന്റെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് നേട്ടം മലയാളികൾക്ക് എക്കാലത്തേക്കും അഭിമാനിക്കാൻ ഒരു ക്രിക്കറ്റ് ഐക്കണിനെ സമ്മാനിച്ചിരിക്കുകയാണ്.
