തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ സി പി ജോൺ, കെ എ തുളസി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങയവർ വനിതകൾക്കൊപ്പം ആദ്യ യാത്രയിൽ പങ്കെടുത്തു. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്കായിരുന്നു ആദ്യ സർവീസ്.
കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ വി പി ഷീല ആദ്യ യാത്രയുടെ ഡ്രൈവറായി.ജയകുമാരിയായിരുന്നു കണ്ടക്ടർ. സംസ്ഥാനത്തുടനീളമുള്ള 3125 ഓർഡിനറി വിഭാഗം ബസുകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽഎസ്, ടൗൺ ടു ടൗൺ വിഭാഗങ്ങളിലെ ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ സൗകര്യം ലഭിക്കും.
സൗജന്യ യാത്രയ്ക്കായി പ്രത്യേക രജിസ്‌ട്രേഷനോ കാർഡുകളോ സർട്ടിഫിക്കറ്റുകളോ ആവശ്യമില്ല. കണ്ടക്ടർമാർ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴി സീറോ ടിക്കറ്റ് നൽകും. യാത്രക്കാരുടെ സൗകര്യാർത്ഥം പദ്ധതിയിൽ ഉൾപ്പെട്ട ബസുകളിൽ പ്രത്യേക സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്. ഇന്ദിര ഗ്യാരന്റികളുടെ ഭാഗമായാണ് പ്രിയദർശിനി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്.
സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ബസുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. ഡ്രൈവറുടെ കാഴ്ച മറയ്ക്കാത്ത രീതിയിൽ ബസിന്റെ മുൻവശത്തെ ചില്ലിലും രണ്ട് വാതിലുകളുടെയും വശങ്ങളിലുമായാണ് സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നത്.
