

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രത്യേക പ്രാർഥനകളിൽ ആയിരങ്ങൾ പങ്കെടുത്തു. പോപ്പിന്റെ സംസ്കാര ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും.
റോമിലെ ബസലിക്ക ഓഫ് സെന്റ് മേരീ മേജറിൽ തന്റെ സംസ്കാരം നടത്തണമെന്ന് പോപ്പ് ആവശ്യപ്പെട്ടിരുന്നതായും വത്തിക്കാൻ വ്യക്തമാക്കി. തന്റെ കല്ലറ അലങ്കരിക്കരുതെന്നും ,ഫ്രാൻസികസ് എന്ന് പേര് മാത്രമെ കല്ലറയിൽ രേഖപ്പെടുത്താവൂ എന്നും പോപ്പ് പറഞ്ഞിരുന്നതായി വത്തിക്കാൻ അറിയിച്ചു.
ആചാരങ്ങളുടെ ഭാഗമായി പോപ്പിന്റെ വസതി ചുവന്ന റിബൺ കെട്ടി മുദ്ര വെച്ചു. പോപ്പിന്റെ ചുമതല വഹിക്കുന്ന കാർഡിനാൾ കെവിന് ഫാരൽ ആണ് സീൽ വെച്ചത്. സാന്റ മർത്തയിൽ ആണ് മാർപാപ്പ താമസിച്ചിരുന്നത്. നാളെ മുതൽ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. തുടർനടപടികൾ ആലോചിക്കാൻ കർദിനാൾമാരുടെ യോഗം ബുധനാഴ്ച ചേരും.
ഫ്രാൻസിസ് മാർപ്പയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം ആചരിക്കുന്നുണ്ട്. ഇന്നും നാളെയും സംസ്കാരം നടക്കുന്ന ദിവസവും ദുഃഖാചരണത്തിന് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.