
ഓസ്ട്രേലിയ പുറത്തേക്കോ? സൂപ്പർ എട്ടിലേക്കുള്ള യാത്ര ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും
ന്യൂഡൽഹി: ശ്രീലങ്കയോടേറ്റ തോൽവിക്കു പിന്നാലെ 2026 ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ നിലനിൽപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. പലെക്കേലെയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ നിസ്സങ്കയുടെ സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റിന്റെ അനായാസ ജയം സാധ്യമാക്കിയത്. ഇതോടെ ഗ്രൂപ്പ് ബി-യിൽ ശ്രീലങ്ക സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി.
സൂപ്പർ എട്ടിലേക്കുള്ള യാത്രയിൽ ഓസ്‌ട്രേലിയയുടെ വിധി ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും. ഇന്ന് നടക്കാനിരിക്കുന്ന അയർലൻഡ് – സിംബാബ്‌വെ മത്സരത്തിൽ അയർലൻഡ് വിജയിച്ചാൽ മാത്രമേ ഓസ്‌ട്രേലിയയ്ക്ക് സൂപ്പർ എട്ടിൽ കടക്കാനാവൂ. സിംബാബ്‌വെ ജയിച്ചാൽ, 2009-ന് ശേഷം ആദ്യമായി ഓസ്‌ട്രേലിയ ഒരു ലോകകപ്പിൽ ആദ്യഘട്ടത്തിൽത്തന്നെ പുറത്താകും.
രണ്ടുവർഷം മുൻപ് നടന്ന ലോകകപ്പിൽ ആദ്യ ഘട്ടത്തിൽ പുറത്തായ ശ്രീലങ്ക ഇത്തവണ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരേ ആധികാരിക ജയം നേടി കാണികളെ ആവേശത്തിലാഴ്ത്താനും ടീമിനായി. ഗ്രൂപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് ശ്രീലങ്ക സൂപ്പർ എട്ടിലെത്തിയത്.
കളിച്ച രണ്ടും ജയിച്ച സിംബാബ്‌വെയ്ക്ക് ഇന്ന് അയർലൻഡിനെ തോൽപ്പിച്ചാൽ സൂപ്പർ എട്ട് ഉറപ്പിക്കാം. അതോടെ ഓസ്‌ട്രേലിയയുടെ പ്രതീക്ഷയ്ക്ക് അറുതിയാകും. മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച ഓസീസിന്, സിംബാബ്‌വെ അടുത്ത രണ്ട് കളിയിലും തോൽക്കുന്നതിനൊപ്പം, അടുത്ത മത്സരത്തിൽ വിജയിക്കുകയും വേണം. എങ്കിലും റൺറേറ്റ് അടിസ്ഥാനത്തിലായിരിക്കും സൂപ്പർ എട്ടിലേക്കുള്ള തിരഞ്ഞെടുപ്പ്.
