
ബെംഗളൂരു: കർണാടകയിലെ ധർമ്മസ്ഥലയിൽ നിരവധി മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന് വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറസ്റ്റ് സ്ഥിരീകരിച്ചു.
ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്.
ശുചീകരണ തൊഴിലാളി നടത്തിയത് വ്യാജ വെളിപ്പെടുത്തലുകളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീ ധർമ്മസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രത്തെ കോൺഗ്രസ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ അപകീർത്തിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ പ്രതിപക്ഷ പാർട്ടിയായ ബിജെപി നിർദേശിച്ചതിന് മുന്നോടിയായാണ് അറസ്റ്റ്.
ധർമ്മസ്ഥലയിൽ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അടക്കം നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്ന് ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. ധർമ്മസ്ഥലയിലെ വിവിധ ഇടങ്ങളിൽ തന്നെ ഭീഷണിപ്പെടുത്തി നിരവധി മൃതദേഹങ്ങൾ മറവുചെയ്യാൻ നിർബന്ധിച്ചുവെന്നാണ് ഇയാൾ ആരോപിച്ചത്. ഇതിനുപിന്നാലെ രണ്ട് പതിറ്റാണ്ടുകളായി നഗരത്തിൽ നടന്ന കൊലപാതകം, ബലാത്സംഗം, നിയമവിരുദ്ധമായ ശവസംസ്കാരങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നു. ഇതോടെയാണ് സർക്കാർ എസ്‌ഐടി രൂപീകരിച്ചത്.
ജൂലൈ 19 ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 16 സ്ഥലങ്ങൾ കുഴിച്ച് പരിശോധന നടത്തി. രണ്ട് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി, മനുഷ്യ ഡിഎൻഎയുടെ സാന്നിധ്യം പരിശോധിക്കാൻ എല്ലാ സ്ഥലങ്ങളിൽ നിന്നും മണ്ണ് സാമ്പിളുകൾ ശേഖരിച്ചു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾക്കായുള്ള രണ്ടാഴ്ച നീണ്ടുനിന്ന തിരച്ചിലിന് ശേഷം, കാര്യമായ ഫലമൊന്നും ലഭിക്കാത്തതിനാൽ തിരച്ചിൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.