
ആക്രമണ രീതി മാറ്റി ഇന്ത്യ; അതിർത്തിക്കപ്പുറത്തുള്ള പാക് സൈനിക കേന്ദ്രങ്ങൾ തകർത്തു
ഇന്നലെ രാത്രിയും ഇന്ന് വെളുപ്പിനുമായി അതിർത്തി കടന്നെത്തുന്ന ഡ്രോണുകളെ നിർവീര്യമാക്കുന്നതിനൊപ്പം അതിർത്തിക്കപ്പുറത്തുള്ള പാക് സൈനിക കേന്ദ്രങ്ങൾ തകർത്തു. പാകിസ്താന്റെ വജ്രായുധം, ഫത്തെ 2 ബലിസ്റ്റിക് മിസൈയിലിന് പോലും അതിർത്തിക്ക് ഇപ്പുറത്ത് നാശമുണ്ടാക്കാനായില്ല.
ഹരിയാനയിലെ സിർസയ്ക്ക് സമീപം പാക് ഫത്തെ 2 മിസൈൽ ഇന്ത്യ നിർവീര്യമാക്കി. അതേസമയം ഇന്ന് വെളുപ്പിന് പാകിസ്താന്റെ നാല് എയർബേസുകൾ ഇന്ത്യ തകർത്തു. ഇതുവരെ നടന്ന പ്രത്യാക്മണത്തിൽ ഏറ്റവും നിർണ്ണായക ആക്രമണമായിരുന്നു ഇത്.
പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് പത്ത് കിലോമീറ്റർ മാത്രം അകലെയുള്ള സൈനിക ആസ്ഥാനം കൂടിയായ ചക്ലാലയിലുള്ള നൂർ ഖാൻ എയർബേസാണ് വെളുപ്പിന് ഇന്ത്യ തകർത്ത ഏറ്റവും പ്രധാനപ്പെട്ട എയർബേസ്. ഇവിടെ നിന്നാണ് പാക് സൈനിക മേധാവികളും മറ്റ് പ്രധാനപ്പെട്ട നേതാക്കളും യാത്ര പുറപ്പെടുന്നത് പോലും. ഇവിടെ തന്നെയാണ് പാകിസ്താന്റെ പ്രധാന വിമാനത്താവളമായ ബേനസീർ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതും.
ഇന്ത്യ തകർത്ത രണ്ടാമത്തെ പ്രധാന താവളം മുറിഡ് എയർബേസാണ്. ഈ ആക്രമണത്തിനും ഏറെ പ്രാധാന്യമുണ്ട്. പാകിസ്താന്റെ UCAVയുടേയും, UAVയുടേയും ( പൈലറ്റില്ലാത്ത ചെറു യുദ്ധവിമാനങ്ങളും, ഡ്രോണുകൾ അടക്കമുള്ള പൈലറ്റില്ല ആകാശ വാഹനങ്ങളും) ഓപ്പറേഷൻ ആസ്ഥാനമാണ് മുറിഡ് എയർബേസ്. രണ്ട് ദിവസമായി ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ നടക്കുന്ന ഡ്രോൺ ആക്രമണങ്ങൾക്കുള്ള മറുപടിയായി അവ ഓപ്പറേറ്റ് ചെയ്യുന്ന എയർബേസ് തന്നെ ഇന്ത്യ തകർത്തു.
ഷോർകോട്ടുള്ള റഫീഖി എയർബേസാണ് ഇന്ന് വെളുപ്പിന് ഇന്ത്യ തകർത്ത മൂന്നാമത്തെ എയർബേസ്. പാക് സൈന്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട താവളങ്ങളിലൊന്നാണ് റഫീഖി എയർബേസ്.
ദക്ഷിണ പാക് പഞ്ചാബ് പ്രവിശ്യയിലെ റഹീം യാർ ഖാൻ എയർബേസാണ് ഇന്ത്യ തകർത്ത നാലാമത്തെ പാക് എയർഫോസ് കേന്ദ്രം.
ഇതിന് പുറമെയാണ് പാകിസ്താൻ ചൈനയിൽ നിന്ന് കൊട്ടിഘോഷിച്ച് വാങ്ങിയ അവരുടെ ഏറ്റവും പ്രധാന വ്യോമപ്രതിരോധ സംവിധാനമായ HQ16 ഇന്ത്യ തകർത്തത്. ഇതിന് മറുപടിയായി ഇന്ത്യയുടെ S400 സുദർശൻ ചക്രയും സിർസയടക്കമുള്ള മൂന്ന് എയർബേസുകളും തകർത്തെന്ന് പാകിസ്താൻ പ്രചാരണം നടത്തിയെങ്കിലും ഇന്ന് രാവിലെയും ഇവയെല്ലാം പ്രവർത്തിക്കുന്നതിന്റെ ഫോട്ടോകളും മറ്റ് തെളിവുകളും നിരത്തി ഇന്ത്യ അത് പൊളിച്ചു.
പാകിസ്ഥാന്റെ മർമ്മത്തിൽ തന്നെ അടിച്ച് പ്രതിരോധത്തിൽ നിന്ന് കടുത്ത പ്രത്യാക്രമണത്തിലേക്ക് ഇന്ത്യ തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ കനത്ത സംഘർഷമെന്ന് വിശേഷിപ്പിച്ചിരുന്ന സാഹചര്യം ഇപ്പോൾ യുദ്ധ സമാന സാഹചര്യത്തിലേക്ക് മാറിയിരിക്കുന്നു. പാകിസ്താന്റെ തലസ്ഥാനത്തെ സൈനിക കേന്ദ്രം തന്നെ തകർത്ത് ഇന്ത്യ ഉദ്ദേശം വ്യക്തമാക്കി. ഇത്തവണ രാജ്യാന്തര സമൂഹത്തിന് പിന്നിൽ ഒളിക്കാൻ പാകിസ്താന് അവസരം ലഭിക്കില്ലെന്ന് വ്യക്തം.