Flash Story
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..
കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്
നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരം; കേന്ദ്ര സംഘം ഇന്നെത്തും

പൂഴനാട്:
അവയവദാനത്തിലൂടെ എട്ട് പേർക്ക് പുതുജീവൻ സമ്മാനിച്ച് ഓർമ്മയായ പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.ആർ. അനീഷിന്റെ കുടുംബത്തിന് ജയിൽ ജീവനക്കാരുടെ സംഘടനയായ കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ (KJSOA) തിരുവനന്തപുരം മേഖല കമ്മിറ്റി വീട് നിർമിച്ചു നൽകുന്നു. ‘തണൽ’ എന്ന പേരിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ പാറശ്ശാല എം.എൽ.എ. സി.കെ. ഹരീന്ദ്രൻ നിർവഹിച്ചു.

സംഘടനയുടെ ഭാരവാഹികൾക്കൊപ്പം ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

ഒക്ടോബർ 17-ന് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ രാത്രി 8.30 ഓടെ പമ്പയിൽ വച്ച് കുഴഞ്ഞുവീണ അനീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് പത്തനംതിട്ടയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ 22-ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ പൂഴനാട് കാവിൻപുറത്ത് സ്വദേശിയായ അനീഷിന്റെ ഹൃദയം, ശ്വാസകോശം, രണ്ട് വൃക്കകൾ, പാൻക്രിയാസ്, കരൾ, കൈ, രണ്ട് നേത്രപടലങ്ങൾ ഉൾപ്പെടെ ഒൻപത് അവയവങ്ങളാണ് എട്ട് രോഗികൾക്കായി ദാനം ചെയ്തത്. ഒരു വൃക്ക, ഹൃദയം, ശ്വാസകോശം, രണ്ട് നേത്രപടലങ്ങൾ എന്നിവ കോട്ടയം മെഡിക്കൽ കോളേജിലും, ഒരു വൃക്ക, പാൻക്രിയാസ്, കൈ എന്നിവ കൊച്ചി അമൃത ആശുപത്രിയിലും, കരൾ കോട്ടയം കാരിത്താസ് ആശുപത്രിയിലുമാണ് മാറ്റിവച്ചത്. കെ-സോട്ടോയുടെ നേതൃത്വത്തിലായിരുന്നു അവയവ കൈമാറ്റ നടപടിക്രമങ്ങൾ ഏകോപിപ്പിച്ചത്.

അനീഷിന്റെ അവയവദാനത്തിലൂടെ ഇന്ത്യയിൽ ആദ്യമായി ഒരേ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ മൂന്ന് പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ് മാറിയതും, സർക്കാർ ആശുപത്രിയിൽ ആദ്യമായി ശ്വാസകോശം മാറ്റിവയ്ക്കപ്പെട്ടതും ശ്രദ്ധേയമായി.

അവയവദാനത്തിന്റെ മഹത്തായ സന്ദേശം സമൂഹത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ച അനീഷിന്റെയും കുടുംബത്തിന്റെയും മാനവിക നിലപാടിനെ ആദരിച്ചുകൊണ്ടാണ് വീട് നിർമാണത്തിന് സംഘടന കൈകോർക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.

Back To Top
onwin