
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി യുവതിയുടെ കുടുംബം. സുമയ്യയുടെ സഹോദരൻ ആണ് ഡോ.രാജീവ് കുമാറിനെതിരെ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്. നാളെ പരാതിക്കാരി സുമയ്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് വിശദീകരണം നൽകിയിട്ടുണ്ട്. ട്യൂബ് നെഞ്ചിലുള്ളതുകൊണ്ട് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ശസ്ത്രക്രിയ പിഴവ് നേരത്തെ അറിയാമായിരുന്നുവെന്നും ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. പരാതി കിട്ടും മുന്നേ അന്വേഷണം നടത്തിയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 2025 ഏപ്രിൽ മാസം വിദഗ്ധസമിതി രൂപീകരിച്ചു. 2025 ഏപ്രിലിൽ ശ്രീചിത്ര മെഡിക്കൽ സെൻ്ററിൽ അഭിപ്രായം തേടി. പരാതി ലഭിച്ചാൽ വിദഗ്ധസമിതിക്ക് കൈമാറി നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ഇതിനിടെ ചികിത്സ പിഴവ് സമ്മതിച്ചുകൊണ്ട് ഡോക്ടർ രാജീവ് കുമാർ സുമയ്യയുടെ ബന്ധുവിനോട് സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.
മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളൊന്നും ഡോക്ടർ വിശദീകരിക്കുന്നു. 2023 ൽ നടത്തിയ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയക്കിടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് ട്യൂബുമായി സുമയ്യ ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചത് രണ്ടു വർഷത്തിലധികമാണ്. ശ്വാസം മുട്ടൽ കടുത്തതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എക്സ് റേ എടുത്തപ്പോഴാണ് ട്യൂബ് കുടുങ്ങിയ കാര്യം കണ്ടെത്തുന്നത്. ഡോ.രാജീവ് കുമാറിന്റെ നിർദ്ദേശ പ്രകാരം ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് ഗൈഡ് ട്യൂബ് രക്തകുഴലുമായി ഒട്ടിയെന്നും,തിരിച്ചെടുക്കുന്നത് ജീവന് തന്നെ അപകടമുണ്ടാക്കുന്ന കാര്യമാണെന്നും ഉറപ്പിക്കുന്നത്. ശ്രീചിത്രയിലെ ചികിത്സയ്ക്ക് രാജീവ് കുമാർ പണം അയച്ചു നൽകിയതിന്റെ തെളിവും പുറത്തു വന്നു.