

നെയ്യാറ്റിൻകരയിൽ അപകടം പതിയിരിക്കുന്ന കെഎസ്ആർടിസി ഡിപ്പോയുടെ ചുറ്റുമതിൽ . പൊളിച്ചു പണിയണമെന്ന് നാട്ടുകാർ, നിരവധി തവണ നഗരസഭ നോട്ടീസ് നൽകി യെങ്കിലും നടപടിയായില്ല .ഇടവപ്പാതി വരുന്നതോടെ ചരിഞ്ഞു നിൽക്കുന്ന മതിൽ എപ്പോൾ വേണമെങ്കിലും നിലം പതിക്കാം
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പുറകുവശത്തുള്ള കരിങ്കല്ലിൽ നിർമിച്ച ചുറ്റുമതിൽ അപകടാവസ്ഥയിൽ. 20 അടിയിലധികം ഉയരമുള്ളതും 30 വർഷത്തിലധികം പഴക്കമുള്ളതുമായ ഉയർന്ന ചുറ്റുമതിലാണ് ചരിഞ്ഞു അപകടാവസ്ഥയിൽ നിൽക്കുന്നത്. വലിയ വിള്ളലുകൾ മതിലിന്റെ പല ഭാഗങ്ങളിലും കാണാവുന്നതാണ്. മഴ വെള്ളം പൂർണ്ണ മായും റോഡിലേക്ക് ഒലിച്ച് ഇറങ്ങുന്നതും നിത്യ സംഭവമാണ്. മതിലിനോട് ചേർന്ന് നിർമിച്ച കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിൽ നിന്നു വരുന്ന വെള്ളവും ഓയിലും മഴവെള്ളവും മതിലിനും കെട്ടിടത്തിനും ഇടയിൽ കെട്ടി നിന്ന് വിള്ളലുകളിലൂടെ ആണ് പുറത്തേക്ക് വരുന്നത്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ ഒന്നും ചെയ്യാത്തതിനാലും മതിലിൽ വളർന്നുകയറിയ പാഴ് മരങ്ങൾ വെട്ടി മാറ്റാത്തവും അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു. നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കോൺവെൻറ് സ്കൂൾ, വിദ്യാധിരാജ പബ്ലിക് സ്കൂൾ, വിശ്വഭാരതി പബ്ലിക് സ്കൂൾ ഉൾപ്പെടെ നിരവധി സ്കൂളുകളിലെ കുട്ടികളും നൂറുകണക്കിനായുള്ള യാത്രക്കാരും ഉപയോഗിക്കുന്ന പ്രധാന റോഡാണ് ഇത്. മഴക്കാലം ആകുന്നതിനു മുൻപ് മതിൽ ശക്തിപ്പെടുത്തുകയോ പൊളിച്ചു പണിയുകയോ വേണമെന്നുള്ളതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. പലതവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ശാശ്വതമായ പരിഹാരം നാളിതുവരെ ഉണ്ടായില്ല എന്ന ആക്ഷേപം നിലനിൽക്കുന്നു.