
വയനാട്: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ, രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ സ്കൂട്ടറിൽ ഇരുത്തി ഒരാൾ കൊണ്ടുപോകുന്നത് കണ്ടിരുന്നു .
രണ്ട് മണിക്കൂറിന് ശേഷം 10 മണിയോടടുത്ത് തരുവണ പാലയാണ കക്കടവ് റോഡരികില്‍ വെച്ചാണ് കുട്ടിയെ പൊതുപ്രവര്ത്തകന് കൂടിയായ ജോസ് പാലയാണ കാണുന്നത്. പൊലീസും നാട്ടുകാരുമെത്തി കുട്ടിയെ വീട്ടിലെത്തിച്ചു. മാമൻ്റെ കൂടെയാണ് താന്‍ വന്നതെന്ന് കുട്ടി ജോസിനോടും വീട്ടുകാരോടും പറഞ്ഞിട്ടുണ്ട്. ഇയാൾ കുട്ടിയെ ദേഹോപദ്രവമൊന്നും ഏൽപിച്ചിട്ടില്ല. പിതാവിൻ്റെ പരാതിയിൽ പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു.
കുട്ടിയെ ചെവിയിലെ സ്വർണാഭരണം ഊരിമാറ്റാൻ ശ്രമിച്ചതോടെ നാലു വയസ്സുകാരി ഇത് ചെറുക്കുകയും ബഹളം വെച്ചതോടെ കുട്ടിയെ റോഡിൽ ഇറക്കി വിടുകയുമായിരുന്നുവെന്നും പറയപ്പെടുന്നു.മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
