
തിരുവനന്തപുരം : ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും തുറന്നടിച്ച ഡോ. ഹാരിസിനെ തള്ളാതെ ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോ.ഹാരിസ് ചിറയ്ക്കൽ സത്യസന്ധനാണെന്നും പറഞ്ഞതെല്ലാം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. സത്യസന്ധനായ കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. ഡോക്ടർ പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമാണ്. രോഗികളുടെ ബാഹുല്യമുണ്ട് നമ്മുടെ ആശുപത്രികളിൽ. കൂടുതൽ തസ്തികകൾ അനുവദിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നു. 1600 കോടി ഒരു വർഷം സംസ്ഥാനം നൽകിയെന്നും മന്ത്രി വിശദീകരിച്ചു.ഡോ. ഹാരിസ് ചിറയ്ക്കലിനെ പിന്തുണച്ച് കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) രംഗത്തെത്തി. ഡോ. ഹാരിസ് ചൂണ്ടിക്കാട്ടിയത് മെഡിക്കല്‍ കോളേജിലെസാഹചര്യമാണെന്ന് കെജിഎംസിടിഎ അംഗം ഡോ. പി ജി ഹരിപ്രസാദ് അഭിപ്രായപ്പെട്ടു. ‘കെജിഎംസിടിഎ ഡോ. ഹാരിസിനൊപ്പമാണ്. സിസ്റ്റം നന്നാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഹാരിസിന് രാഷ്ട്രീയ ലക്ഷ്യമില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുത്താല്‍ ശക്തമായി പ്രതികരിക്കും. എന്തുവില കൊടുത്തും ഹാരിസിനെ സംരക്ഷിക്കും’- എന്നാണ് ഡോ. പി ജി ഹരിപ്രസാദ് പറഞ്ഞത്.
അതേസമയം, മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമമുണ്ടെന്ന് ആവർത്തിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ രംഗത്തെത്തി. ഉപകരണക്ഷാമത്തെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും മറ്റ് വകുപ്പ് മേധാവികൾ ഭയം കാരണം പുറത്തുപറയാത്തതാണെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജിന്റെ സെക്രട്ടറിയെ നേരിട്ടുകണ്ട് ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്നും ഡോ. ഹാരിസ് ആരോപിക്കുന്നു.
എല്ലാ വകുപ്പുകളിലും ഉപകാരണക്ഷാമം ഉണ്ടെന്നാണ് ഡോ. ഹാരിസ് പറയുന്നത്. ‘വിവാദമുണ്ടാക്കണമെന്ന് കരുതിയല്ല ഞാൻ പോസ്റ്റിട്ടത്. തുറന്നുപറയാൻ എനിക്കും ഭയമുണ്ടായിരുന്നു. ഉപകരണങ്ങൾ വാങ്ങിയ ശേഷം അത് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ചെയ്യാൻ കഴിയും. പല ഉപകാരണങ്ങളും രോഗികളാണ് വാങ്ങിത്തരുന്നത്. വീഴ്ച മന്ത്രിയുടെ ഭാഗത്തല്ല, ഉദ്യോഗസ്ഥരുടെ ഭാഗത്താണ്. ശസ്ത്രക്രിയകൾ മുടങ്ങുന്ന അവസ്ഥ മുൻപും ഉണ്ടായിട്ടുണ്ട്.-ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞു.