ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിനാണ് പോലീസ് ഏറ്റുവം മുന്‍ഗണന നല്‍കേണ്ടതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പറഞ്ഞു.
ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിശ്വാസവും ആദരവും മറ്റേതൊരു ബഹുമതിയെക്കാളും വിലപ്പെട്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 32 എ ബാച്ചിലെ 60 സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം.
പുതുതായി സേനയിലേക്ക് വരുന്നവര്‍ കുറ്റകൃത്യങ്ങളുടെ മാറുന്ന സ്വഭാവത്തെകുറിച്ചു തികച്ചും ബോധവാൻമാരായിരിക്കണമെന്നു അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ഡിജിറ്റലായി എന്ന് മാത്രമല്ല പ്രാദേശിക സ്വഭാവം ഇല്ലാതായി. കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ തിരിച്ചറിയാനും ഏറെ ബുദ്ധിമുട്ടായി. പുതിയകാലത്തെ പോലീസിങ്ങിനു കായികക്ഷമതയോടൊപ്പം സാങ്കേതിക സൈബര്‍ രംഗങ്ങളില്‍ നല്ല പ്രാവീണ്യവും ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2025 ഏപ്രില്‍ മൂന്നിനാണ് 32 എ ബാച്ചിലെ 60 പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരുടെ പരിശീലനം കേരള പോലീസ് അക്കാദമിയില്‍ ആരംഭിച്ചത്. 60 എസ് ഐമാരില്‍ 47 പുരുഷډാരും 13 വനിതകളും ഉള്‍പ്പെടുന്നു. ഒരു വര്‍ഷക്കാലത്തെ ഇന്‍ഡോര്‍ ഔട്ഡോര്‍ പരിശീലനത്തിന് പുറമെ പ്രളയ കെടുതികള്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് എന്ന വിഷയത്തില്‍ ഇവര്‍ക്ക് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിലെ വിദഗ്ദ്ധര്‍ പ്രായോഗിക പരിശീലനം നല്‍കിയിട്ടുണ്ട്.
പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനു മികച്ച ഓള്‍ റൗണ്ടറായി ബേസില്‍ പോളിനെയും, മികച്ച ഔട്ട്ഡോറും ബെസ്റ് ഷൂട്ടറുമായി നവനീത് എം പിയും, മികച്ച ഇന്‍ഡോര്‍ ആയി കീര്‍ത്തന കെ പി യെയും തിരഞ്ഞെടുത്തു. സംസ്ഥാന പോലീസ് മേധാവി മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കു പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
കേരള പോലീസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അക്കാദമി ഐ.ജിയും ഡയറക്ടറുമായ കെ സേതുരാമന്‍, ഐ.ജി നോര്‍ത്ത് സോണ്‍ രാജ്പാല്‍ മീണ, ജില്ലയിലെ മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
