കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വെള്ളിയാഴ്ച രാവിലെ മംഗളൂരു എയർപോർട്ടിലെത്തിയ വിഡി സതീശൻ പിന്നീട് കാർമാർഗമാണ് കൊല്ലൂരിലേക്ക് പോയത്.
കർണാടക മുൻ എംഎൽഎമാരായ ഡിഎം ഫറൂഖ് കമുഹിയുദ്ദീൻ ബാവ എന്നിവർ ചേർന്ന് മംഗലാപുരം എയർപോർട്ടിൽ വി.ഡി സതീശനെ സ്വീകരിച്ചു. ശനിയാഴ്ച രാവിലെ വന്ദേ ഭാരതിൽ തിരിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചു.യുഡിഎഫിന് ഭരണം കിട്ടിയാൽ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന വി.ഡി സതീശൻ, യുഡിഎഫിനെ ഭരണത്തിലേറ്റാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ച നേതാവാണ്.
ആത്മവിശ്വാസത്തോടെയാണ് വി.ഡി സതീശൻ ഇക്കാര്യം പ്രഖ്യാപിച്ചത്. വോട്ടെടുപ്പിന് ശേഷവും അദ്ദേഹം തൻ്റെ അഭിപ്രായവും നിലപാടും ആവർത്തിച്ചിരുന്നു.ഇതിനകം പുറത്തുവന്ന ഒൻപത് എക്സിറ്റ് പോളുകളിലും യുഡിഎഫ് വൻ വിജയം നേടി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മുന്നണിയെ നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ ക്ഷേത്ര ദർശനം പ്രാധാന്യം അർഹിക്കുന്നുണ്ട്. അടുത്ത ചില നേതാക്കളോട് മാത്രമാണ് തൻ്റെ സന്ദർശന വിവരം അറിയിച്ചത്.
