പശ്ചിമേഷ്യൻ
സംഘർഷത്തിന്റെ അവസരം മുതലെടുത്ത് യാത്ര ചാർജ് വർധിപ്പിച്ചുകൊണ്ട് പ്രവാസികളെ കൊള്ളയടിക്കുന്ന നിലപാടാണ് വിമാന കമ്പനികൾ സ്വീകരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്.യുദ്ധം കാരണമായി ഗൾഫ് മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട് നിരാശരായി നാട്ടിലേക്ക് മടങ്ങുന്ന ഹതഭാഗ്യരെയാണ് വിമാന കമ്പനികൾ ഇത്തരത്തിൽ കൊള്ളയടിക്കുന്നത്. മാത്രമല്ല, വലിയ സാമ്പത്തിക ചെലവ് വഹിച്ചുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് നേരിട്ട് കേരളത്തിലേക്ക് എത്താൻ കഴിയാത്തതു മൂലം രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിൽ നിന്നും ട്രെയിനിൽ ദിവസങ്ങളോളം യാത്ര ചെയ്ത് നാട്ടിലേക്ക് എത്തേണ്ട അവസ്ഥയാണ്. യുദ്ധത്തിന്റെ കെടുതികൾ നേരിട്ട് അനുഭവിക്കുന്ന രാജ്യങ്ങളിൽ പോലും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് അവസരം മുതലെടുത്തു കൊണ്ടുള്ള വിമാന കമ്പനികളുടെ ഈ പകൽ കൊള്ള. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
