തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ബാംഗ്ലൂരിലേക്ക് പോയ കല്ലട ബസ് തമിഴ്‌നാട്ടിലെ ഈറോഡിന് സമീപം തകരാറിലായതിനെ തുടർന്ന് വഴിയിലായ മലയാളി യാത്രക്കാർക്ക് അടിയന്തര സഹായമെത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെയാണ് പാരിപ്പള്ളി സ്വദേശി സജീവനും കുടുംബവുമടക്കമുള്ള യാത്രക്കാർ അപരിചിത സ്ഥലത്ത് കുടുങ്ങിയത്. തുടർന്ന് സജീവൻ ആഭ്യന്തരമന്ത്രിയെ നേരിട്ട് ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ മന്ത്രി വിഷയത്തിൽ ഇടപെട്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. കേരള പോലീസിന്റെ ഏകോപനത്തോടെ യാത്രക്കാർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുകയും, ബാംഗ്ലൂരിലേക്കുള്ള യാത്ര തുടരാൻ അടിയന്തരമായി പകരം ടൂറിസ്റ്റ് ബസ് ഒരുക്കുകയും ചെയ്തു.
പ്രതിസന്ധി ഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളിൽ സമയോചിതമായി ഇടപെട്ട് പരിഹാരം കാണുന്ന ജനകീയ ഭരണശൈലിയുടെ മറ്റൊരു ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. കൃത്യസമയത്തെ ഇടപെടലിനും സഹായത്തിനും മന്ത്രി രമേശ് ചെന്നിത്തലയോട് യാത്രക്കാർ നന്ദി അറിയിച്ചു.
